കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും. ലങ്കയില്‍ നിന്ന് അഭയാര്‍ഥികളെത്താന്‍ സാധ്യതയില്ല. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.
ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഇന്നലെ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വീട് പ്രേക്ഷഭകര് കയ്യേറി. തുടര്‍ന്ന് ഗോതബയ രാജി സന്നദ്ധത അറിയിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ പ്രേക്ഷോഭകര് തയ്യാറായിട്ടില്ല. അതിനിടെ പ്രതിസന്ധികള്‍ക്കിടെ രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രക്ഷോഭകാരികളാണ് വീട് കൈയെറി തീയിട്ടത്. ഈ സമയത്ത് വീട്ടുകാരാരും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊളംബോയില്‍ റനില്‍ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കുടുംബവീടിനാണ് തീയിട്ടത്.
അതേസമയം, സര്‍വകക്ഷി യോഗ തീരുമാനപ്രകാരം സ്പീക്കര്‍ മഹിന്ദ അഭയെവര്‍ധന ആക്ടിങ് പ്രസിഡന്റാകും. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള 15 രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി കാവല്‍ മന്ത്രിസഭ നിലവില്‍ വരും. ഒരു മാസത്തിനകം പുതിയ പ്രസിഡന്റിനെ പാര്‍ലമെന്റ് തെരഞ്ഞെടുക്കും. ഭരണനിര്‍വഹണം സുഗമമാവുമ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടത്തമെന്നുമാണ് സര്‍വകക്ഷി യോഗ തീരുമാനം ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സേനാമേധാവി ഷാവേന്ദ്ര സില്‍വ ആവശ്യപ്പെട്ടു.