കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഒരു വ്യക്തി ഷോപ്പിംഗ് മാളിൽ കയറി മണിക്കൂറുകളോളം ഭീതി വരുത്തിയത്. ആറുപേരെ ആണ് ഇയാൾ കുത്തിക്കൊന്നത്. സിഡ്നി നഗരത്തിൽ ആയിരുന്നു ഇയാൾ ഈ അക്രമം നടത്തിയത്. ഇയാളുടെ ആക്രമണത്തിന് ഇരയായത് ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നു. ഇപ്പോൾ ഇയാളുടെ പിതാവ് ഇയാളെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ വാർത്ത തന്നെ ഹൃദയം തകർത്തു എന്നും തന്റെ മകനെ ഇതിലേക്ക് നയിച്ചത് എന്താണ് എന്ന് അറിയില്ല എന്നുമാണ് പിതാവ് പറയുന്നത്.
“ഇത് ഭയാനകമായ സംഭവം തന്നെയാണ്. എനിക്ക് ഒട്ടും വിശദീകരിക്കുവാൻ സാധിക്കുന്നില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം. മരിച്ചവരെ തിരികെ കൊണ്ടുവരാൻ എനിക്ക് സാധിക്കുകയില്ല. അവന് മാനസിക വിഭ്രാന്തി ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്നത് എല്ലാം തന്നെ ഞാൻ ചെയ്തിരുന്നു” – പിതാവ് പറയുന്നു.
“അവൻ എൻറെ മകൻ ആണ്. ഒരു ചെകുത്താനെ ആണ് ഞാൻ സ്നേഹിക്കുന്നത്. നിങ്ങൾക്ക് അവൻ ഒരു ചെകുത്താൻ ആയിരിക്കും. എന്നാൽ എന്നെ സംബന്ധിച്ച് അവൻ രോഗിയായ എൻറെ മകനാണ്. അവനെ ഒരു കാമുകിയെ വേണമായിരുന്നു. ആളുകളോട് എങ്ങനെ ഇടപെടണം എന്ന് അവന് അറിയില്ലായിരുന്നു. അവൻ വളരെ അസ്വസ്ഥനായിരുന്നു” – ഇതാണ് പിതാവ് ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ജോയൽ കൗച്ച് എന്നാണ് പ്രതിയുടെ പേര്. 40 വയസ്സ് ആണ് ഇയാളുടെ പ്രായം. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. 6 പേരെയാണ് ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്. ഇതിൽ അഞ്ചു പേർ സ്ത്രീകൾ ആയിരുന്നു. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് കൊല്ലപ്പെട്ടവരിൽ ഒരു പുരുഷൻ. 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒമ്പത് പേർക്കാണ് മൊത്തത്തിൽ പരിക്കേറ്റത്. ഒടുവിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.