തിരുവിതാംകൂര്‍ ആസ്ഥാനത്തെ ക്ഷേത്ര പ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടറിന്റെ പേരില്‍ ഇറക്കിയ പോസ്റ്റര്‍ വിവാദത്തില്‍.
പുണ്യശ്ലോകനായ ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാര്‍ത്തിയതാണ് ക്ഷേത്ര പ്രവേശനം എന്നാണ് പോസ്റ്ററില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പറയുന്നത്.
അവകാശബോധമുള്ള മനുഷ്യര്‍ ജാഥ നയിച്ചും അടികൊണ്ടും വേലിക്കെട്ടുകള്‍ പൊളിച്ചു അമ്പലമണിയടിച്ചും തലപൊട്ടിയും നിരാഹാരം കിടന്നും നേടിയെടുത്ത നീതിയാണ് ക്ഷേത്ര പ്രവേശം എന്ന സത്യത്തെ മറച്ച് വച്ചുള്ള പുരാവസ്തു വകുപ്പിന്റെ പോസ്റ്ററിന് എതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വിവാദ പോസ്റ്ററിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഷിബു ഗോപാലകൃഷ്ണന് എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നുണ്ട്. പോസ്റ്റിങ്ങനെ-
ക്ഷേത്ര പ്രവേശന വിളംബരം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
ശ്രീപദ്മനാഭദാസ വഞ്ചിപാല സര് രാമവര്‍മ കുലശേഖര കിരീടപതി മന്നേസുല്‍ത്താന്‍ മഹാരാജ രാജരാമരാജ ബഹദൂര്‍ ഷംഷെര്‍ജംഗ് നൈറ്റ് ഗ്രാന്റ് കമാണ്ടര്‍ ഓഫ് ദി മോസ്റ്റ് എമിനെന്റ് ഓര്‍ഡര്‍ ഓഫ് ദി ഇന്ത്യന്‍ എമ്പയര്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് 1936 നവംബര്‍ 12ന് ശരിയായ 1112 തുലാം 27ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.
അവിടെ നിന്നാണ് നമ്മള് നടന്നുനടന്ന് ഇവിടെ വരെ എത്തിയത്. അതൊരു മഹാരാജാവിന്റെയും തിരുദാനമായിരുന്നില്ല. അവകാശബോധമുള്ള മനുഷ്യര്‍ ജാഥ നയിച്ചും അടികൊണ്ടും വേലിക്കെട്ടുകള്‍ പൊളിച്ചു അമ്പലമണിയടിച്ചും തലപൊട്ടിയും നിരാഹാരം കിടന്നും നേടിയെടുത്ത നീതിയാണ് ക്ഷേത്ര പ്രവേശം. അയ്യങ്കാളിയും കെ വി കുഞ്ഞിരാമനും ഡോ പല്‍പ്പുവും ടി കെ മാധവനും കെ കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയും കെ പി കേശവമേനോനും മന്നത്ത് പദ്മനാഭനും കേരളത്തെ ഇടമുറിയാതെ അണിനിരത്തി പിടിച്ചുവാങ്ങിയതാണ് ജാതിഭേദമില്ലാതെ മനുഷ്യര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം.
ബ്രാഹ്മണ കേന്ദ്രീകൃതമായ സനാതന ജാതിസങ്കല്പ്പങ്ങള്ക്ക് കേരളത്തിന്റെ മണ്ണില്‍ കിട്ടിയ തലക്കടി ആയിരുന്നു തുറന്നുകൊടുത്ത ക്ഷേത്രങ്ങള്‍. ഇനിയും അതുചെയ്തില്ലെങ്കില്‍ ജനങ്ങള്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുമെന്നും ഇവിടെ ഹിന്ദുമതം അന്യംനിന്നു പോകുമെന്നുമുള്ള തിരുവിതാംകൂര്‍ ഗവണ്മെന്റിന്റെ രഹസ്യറിപ്പോര്‍ട്ടിനെ മുഖവിലയ്ക്കെടുത്തു രാജാവിനെ ഇതിനുപ്രേരിപ്പിച്ച ദിവാന് സിപിയെ ഈ അവസരത്തില്‍ സ്മരിക്കുന്നു.
മറ്റുവഴികള്‍ ഇല്ലാത്തവിധം ഒരുമിച്ചുനിന്നു മനുഷ്യര്‍ തുറപ്പിച്ചെടുത്തതാണ് ഇക്കാണുന്ന വഴികളെല്ലാം.
അതിനെ കൊട്ടാരം കവിയെയും നാണിപ്പിക്കുന്ന സംബോധനകളെ അച്ചുനിരത്തി വല്ലാതങ്ങ് സുഖിപ്പിക്കരുത്. ഈ സംബോധനകളൊക്കെ എന്നേ നാടുനീങ്ങിയതാണ്. അതിലേക്ക് ഒരു ആധുനിക സമൂഹത്തെ വലിച്ചിഴയ്ക്കരുത്. ഇപ്പോഴും നടുവളച്ചു കൊട്ടാരമുറ്റത്തു എവിടെയോ ഓച്ഛാനിച്ചു നില്ക്കുന്ന വിധേയത്വം ഞങ്ങളുടെ ചിലവില്‍ നടത്തരുത്.
പുരാവസ്തുവകുപ്പിന്റെ ഡയറക്ടര്‍ ഒരു പുണ്യപുരാതന പുരാവസ്തു ആകരുത്.