വിവാഹമോചിതയായ മകളെ ഘോഷയാത്രയോടെ സ്വീകരിച്ച പിതാവ് എന്ന തലക്കെട്ടോടു കൂടിയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ജാര്‍ഖണ്ഡില്‍ വിവാഹ മോചിതയായ തന്റെ മകളെ ആഘോഷപൂര്‍വം എതിരേറ്റിരിക്കുകയാണ് പിതാവ്. പരമ്പരാഗത ആചാരങ്ങള്‍ മാറ്റിമറിച്ച് വിവാഹമോചനത്തെ തുടര്‍ന്ന് തന്റെ മകള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത് ഒരു ബറാഅത്ത് നടത്തിയാണ് ഇദ്ദേഹം ആഘോഷിച്ചത്.അതെ സമയം വരന് കുതിരപ്പുറത്തേറി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വധുവിന്റെ വീട്ടിലേക്കോ വിവാഹ വേദിയിലോ ആചാരപരമായ വരവ് നടത്തുന്ന വിവാഹ ഘോഷയാത്രയാണ് ബറാഅത്ത്. ഈ രീതിയിലാണ് വിവാഹ മോചിതയായ മകളെ പിതാവ് സ്വീകരിച്ചത്. വാദ്യമേളങ്ങളുടേയും കരിമരുന്ന് പ്രയോഗങ്ങളോടെയും അകമ്പടിയോടെ ഗംഭീരമായ ഘോഷയാത്രയാണ് ഇതിനായി ഒരുക്കിയത്.
ജാര്‍ഖണ്ഡ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന സച്ചിന് കുമാറുമായി 2022 ഏപ്രില്‍ 28 ന് റാഞ്ചിയില്‍ വെച്ചായിരുന്നു സാക്ഷിയുടെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ സച്ചിന് കുമാറും വീട്ടുകാരും സാക്ഷിയെ ഉപദ്രവിക്കാന്‍ തുടങ്ങി.മകള്‍ പല അവസരങ്ങളിലും ഗാര്‍ഹിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പല ദുരനുഭവങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രേം ഗുപ്ത ആരോപിച്ചു. എങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്ത് ബന്ധത്തില്‍ തുടരാന്‍ സാക്ഷി തീരുമാനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് സച്ചിന് ഇതിന് മുന്‍പ് വിവാഹിതനായിരുന്നു എന്ന് സാക്ഷി മനസിലാക്കിയത്.
ഇതോടെ ഇനിയും തുടരുന്നത് വ്യര്‍ത്ഥമാണെന്ന് മനസിലാക്കിയ സാക്ഷി വിവാഹമോചനത്തിന് ഫയല്‍ ചെയ്യുകയും ചെയ്തു. 1955-ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാക്ഷി, സച്ചിനുമായുള്ള വിവാഹം നിയമപരമായി വേര്‍പെടുത്തുകയായിരുന്നു. പൊതുവെ വിവാഹ മോചിതരായി എത്തുന്ന പെണ്മക്കളെ സ്വന്തം വീട്ടുകാര്‍ പോലും കുറ്റപ്പെടുത്താറാണ് പതിവ്. ഇവിടെയാണ് പ്രേം ഗുപ്ത എല്ലാ കീഴ്വഴക്കങ്ങളേയും വ്യവസ്ഥിതിയേയും വെല്ലുവിളിച്ച് കൊണ്ടുള്ള നിലപാടെടുത്തത്.