രണ്ടാം ദിനവും യുക്രൈന് മേൽ ആക്രമണം ശക്തമാക്കി റഷ്യ. പുലർച്ചെ അഞ്ച് മണിയോടെ കീവിൽ ഉഗ്രസ്ഫോടനശബ്ദം കേട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കീവ് നഗരമധ്യത്തിൽത്തന്നെയാണ് സ്ഫോടനശബ്ദം കേട്ടതെന്നാണ് റിപ്പോർട്ടുകൾ. ആറിലധികം സ്ഫോടനങ്ങൾ കീവ് നഗരമധ്യത്തിൽ ഉണ്ടായി എന്നാണ് വിവരം.
ഒരു സ്ഫോടനം ആകാശത്താണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. മിസൈലോ വിമാനമോ ഹെലികോപ്റ്ററോ എതിർമിസൈൽ ഉപയോഗിച്ച്, ആക്രമിച്ചതാണെന്നാണ് സൂചന. റഷ്യൻ ക്രൂസ് മിസൈലാക്രമണം പുലർച്ചെ കീവിന് നേരെ ഉണ്ടായി എന്നാണ് യുക്രൈനിയൻ അധികൃതർ വ്യക്തമാക്കുന്നത്.
തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാൻ തന്നെയാണ് റഷ്യയുടെ തീരുമാനം. ആദ്യദിനത്തേക്കാൾ കൂടുതൽ ശക്തമായ ആക്രമണമാകും രണ്ടാം ദിനവും ഉണ്ടാകുക എന്ന സൂചനകളാണ് വരുന്നത്.