സെർബിയയുടെ ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ. മൂന്നു വർഷത്തേക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നത് താരത്തിന് വിലക്കുമേർപ്പെടുത്തി. കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.
കൊവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്ന് കുടിയേറ്റ മന്ത്രി അലെക്സ് ഹോക് പറഞ്ഞു. പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനത്തിനെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ച് കളിക്കാനുള്ള സാധ്യത വിരളമാണ്. എത്രയും പെട്ടെന്ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാൽ മാത്രമേ താരത്തിന് ടൂർണമെന്റിൽ കളിക്കാനാകൂ.