18 വയസ്സായപ്പോഴേക്കും വിവാഹം കഴിഞ്ഞ വ്യക്തിയാണ് ഉഷ റാണി. പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു ഭർത്താവിൻറെ വീട്ടിൽ എത്തിയ ഉഷയ്ക്ക് നല്ല സ്വീകരണം അല്ല ലഭിച്ചത്. കാര്യ ഗൗരവവും, പക്വതയും ഒക്കെ വരുന്ന പ്രായമാണ്. സ്ത്രീ ധനത്തിൻ്റെ പേരിൽ നിരന്തരമായ മർദ്ദനം, സ്ഥിരമായി മദ്യപിക്കുന്ന ഭർത്താവ്, ഉഷയുടെ വീട്ടുകാരെയും സ്ത്രീധനത്തിൻ്റെ പേരിൽ അയാൾ പീഡിപ്പിച്ചു. ബിസിനസ് തുടങ്ങാൻ എന്ന വ്യാജേന ഉഷയുടെ വീട്ടുകാരിൽ നിന്ന് പലപ്പോഴും കാശു മേടിക്കുകയും ചെയ്തു. അതിനിടയിലാണ് മറ്റൊരു വെല്ലുവിളി ഉഷക്ക് നേരിടേണ്ടി വന്നത്. ഭർത്താവിൻറെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സഹോദരിക്ക് എം ഫിൽ കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന സഹോദരനെ വിവാഹം കഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം അനുജൻ്റെ ജീവിതം നശിപ്പിക്കാൻ അവർ തയ്യാറായില്ല.
ഇതോടെ ഭർത്താവിൻ്റെ പക ഇരട്ടിയായി. കൊടിയ പീഡനങ്ങൾ ആണ് പിന്നീട് നേരിടേണ്ടി വന്നത്. ഇതിനിടയിൽ പതിനാലു വയസ്സുകാരിയായ മൂത്ത മകളെ ഇറച്ചി കടക്കാരന് വിവാഹം കഴിപ്പിച്ചു നൽകാൻ ഭർത്താവ് തീരുമാനിച്ചു. ഇതിനെ അതിശക്തമായി ഉഷ എതിർത്തു. തനിക്ക് സംഭവിച്ചത് മക്കൾക്ക് സംഭവിക്കരുത് എന്ന് അവർ ആഗ്രഹിച്ചു. വിവാഹം ഉഷ മുടക്കിയത് അറിഞ്ഞ് മൂത്ത മകളുടെ പഠിത്തം ഭർത്താവ് നിർത്തിച്ചു. എന്നാൽ സ്കൂളിലെ ടീച്ചർമാരുടെ സഹായത്തോടെ അവളെ വീണ്ടും പഠിപ്പിക്കാൻ ഉഷ തീരുമാനിച്ചു.
ഇതറിഞ്ഞ് ഭർത്താവും വീട്ടുകാരും ഉഷയുടെ രണ്ടു കാലും തല്ലിയൊടിച്ചു. രണ്ടു കാലും ഒടിഞ്ഞു തൂങ്ങിയ നിലയിൽ ഉഷയെ ആശുപത്രിയിലെത്തിച്ചു നാട്ടുകാർ. ഇക്കാര്യങ്ങളൊക്കെ പോലീസിനോട് വെളിപ്പെടുത്തിയത് ഇളയ മകനാണ്. ഇതിനു ശേഷം വിവാഹ മോചനത്തിന് ഉഷ അപേക്ഷ നൽകി. വിവാഹത്തിന് നൽകിയ സ്ത്രീധന തുകയും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടു. ഉഷ മോശകാരി ആണെന്ന് ഭർത്താവിൻറെ വീട്ടുകാർ നാട്ടിൽ പറഞ്ഞ് നടന്നു. ഇതിനിടയിൽ ഉഷയ്ക്ക് ഒരാൾ ക്യാഷ്യർ ആയി ആശുപത്രിയിൽ ജോലി നൽകി. ജോലിയോടൊപ്പം സ്വന്തമായി ബിരുദത്തിന് ചേർന്നു പഠിക്കാനും മക്കളെ പഠിപ്പിക്കുവാനും ഉഷക്ക് സാധിച്ചു. ഇതിനിടയിൽ വഴി വിട്ട ജീവിതത്തിലൂടെ ഭർത്താവ് ഭസു എയിഡ്സ് രോഗിയായി. ആരോഗ്യ നില മോശമായ അയാൾ ഉഷയോട് മാപ്പ് ചോദിച്ചു തിരിച്ചു വന്നു. മകളുടെ നിർബന്ധം മൂലം അയാളെ ഒപ്പം താമസിക്കുവാൻ ഉഷ സമ്മതിച്ചു. എന്നാൽ ദിവസം കഴിയും തോറും അയാൾ പഴയ സ്വഭാവത്തിലേക്ക് മാറി.
കേസുകൾ പിൻവലിക്കണമെന്ന് നിബന്ധന വെച്ചപ്പോൾ ഉഷ അയാളെ ഇറക്കി വിട്ടു. ഇതിൽ ദേഷ്യം വന്ന അയാൾ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. പിടിച്ചുമാറ്റാൻ എത്തിയ മകളെ കണ്ടു അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. അമ്മ ഇല്ലെങ്കിൽ വേണ്ട നീ ആണെങ്കിലും മതി. മകളെ വലിച്ച് മുറിയിൽ കയറ്റി നശിപ്പിക്കാൻ ശ്രമിച്ചു. കൈയിൽ കിട്ടിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് വാതിൽ തല്ലിത്തകർത്ത ശേഷം ഭർത്താവിനെ ജീവൻ നിലക്കുവോളം ഉഷ തല്ലി. ഇതിനു ശേഷം പോലീസിൽ കീഴടങ്ങി. കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലോ, മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലോ സ്വയ രക്ഷയ്ക്ക് വേണ്ടി കൊല ചെയ്താൽ ലഭിക്കുന്ന ആനുകൂല്യം നൽകി കോടതി ഉഷയെ വെറുതെ വിട്ടു. പിന്നീട് കഠിന പരിശ്രമത്തിലൂടെ ബാങ്കിൽ ജോലി നേടി. നാലു മക്കളേയും വളർത്തി സമാധാനത്തോടെ ജീവിക്കുകയാണ് ഉഷ ഇപ്പോൾ.