യുക്രൈനിൽ റഷ്യൻ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ സഫോടന പരമ്പരകളാണ് റിപ്പോർട്ട് ചെയ്തത്.
കീവിലെ വൈദ്യുതിനിലയത്തിനു സമീപം സ്ഫോടന പരമ്പരയാണ് നടന്നത്. നാലു ഭാഗത്തുനിന്നുമായി റഷ്യൻസൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കീവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൈദാൻ സ്ക്വയറിൽ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നടന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. നഗരത്തിലെ ട്രോയിഷ്ചിന മേഖലയിലും സ്ഫോടനപരമ്പര നടന്നു. നഗരമധ്യത്തിൽനിന്ന് തന്നെ കേൾക്കാവുന്ന തരത്തിൽ വ്യോമാക്രമണവും ശക്തമാണ്.
അതേസമയം, താനടക്കം ഭരണത്തലവന്മാർ ആരും കീവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി വ്യക്തമാക്കി.