സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കാതെ പൊലീസ് കുഴയുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരന് അക്രമിയല്ലെന്നാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. അക്രമം ഉണ്ടാവുന്നതിന് മുമ്പ് രണ്ടു പ്രാവശ്യം ഈ സ്കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു.
ഇയാള്‍ നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ കടപൂട്ടി വീട്ടിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇയാള്‍ തിരിച്ചുവരുന്നതിന്റെ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇയാളുടെ വിശദീകരണം തൃപ്തികരമാണെന്നാണ് പൊലീസ് പറയുന്നത്.
സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുന്നുണ്ട്. എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഇയാള്‍ക്കെതിരെ കലാപാഹ്വാനം അടക്കമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് എകെജി സെന്ററിന് നേരെ സ്ഫോടനവസ്തു എറിഞ്ഞത്.