അന്യമതവിശ്വാസിയായ സാഹപാഠിയെ പ്രണയിച്ചതിന് സ്വന്തം മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെ ആയിരുന്നു കേരളം കേട്ടത്.
മലയാളി മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇത്. ഒരു അച്ഛനും ഒരു മക്കളോടും ചെയ്യാൻ പാടില്ലാത്ത ക്രൂരത ആയിരുന്നു ആലുവയിൽ നടന്നത്.
എന്നാൽ ഈ വാർത്തയ്ക്ക് താഴെയായി പിതാവിന്റെ സ്നേഹം പറഞ്ഞു ഈ പ്രവർത്തിയെ ന്യായീകരിച്ചു ചിലർ എത്തിയിരുന്നു.
ഇത്തരക്കാരെ വിമർശിച്ചു എത്തിയിരിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്.
ആ അച്ഛൻ എത്ര സ്നേഹിച്ചിട്ടുണ്ടാവും ആ മകളെ എന്ന് പറഞ്ഞു ഈ ക്രൂരതയെ ന്യായീകരിച്ചുകൊണ്ട് വരുന്നവർ സൂക്ഷിച്ചോ, നിങ്ങളിലുമുണ്ട് ഒരു പൊട്ടൻഷ്യൽ ദുരഭിമാനി എന്നാണ് നെൽസൺ ജോസഫ് വിമർശിക്കുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണ രൂപം –
” ആ അച്ഛൻ എത്ര സ്നേഹിച്ചിട്ടുണ്ടാവും ആ മകളെ !!?”
ഉണ്ട…
കമ്പിവടികൊണ്ട് മർദിച്ചിട്ട് വിഷം കൊടുത്ത് കൊലപ്പെടുത്തുന്നതാണോ മ…മ…മഹാനുഭാവാ സ്നേഹം?
സ്വാർഥത.
അതിൻ്റപ്പുറത്തോട്ട് ഒരു തേങ്ങയും കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവരണ്ട ഇതിനെയൊക്കെ ന്യായീകരിക്കാൻ.
മകൾക്കോ മകനോ മറ്റൊരു മതത്തിലോ ജാതിയിലോ ഉള്ള പെണ്ണിനോടോ ആണിനോടോ ഇഷ്ടം തോന്നിയാലുടനെ ഇടിഞ്ഞു വീഴുന്ന “അഭിമാനവും” ആയി നടക്കുന്നവനൊക്കെത്തന്നെയാണ് തെറ്റുകാർ.
അതല്ലാതെ സ്നേഹിക്കുന്നവരല്ല.
പ്രണയവും ഇഷ്ടവുമൊക്കെ ആർക്കും ആരോടും തോന്നാവുന്നതാണ്. അപ്പൊ മതവും ജാതിയുമൊന്നും തടസമായി വരില്ല. അത് മാത്രമല്ല, ഒരാൾ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കേണ്ടത് അവരവർ തന്നെയാണ്.
ഇനി മുന്നോട്ട്, ചിലപ്പൊ അവസാനം വരെ ആരുടെ ഒപ്പം ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവർ തന്നെയാവണം. അതല്ലാതെ മാതാപിതാക്കളല്ല.
ആ തീരുമാനത്തിനു സ്നേഹമല്ലാതെ മറ്റ് എന്ത് മാനദണ്ഡം ഇട്ടുകൊടുത്താലും അത് ലക്ഷ്യം വയ്ക്കുന്നത് മക്കളുടെ ഭാവിയെ അല്ല. സാറ്റിസ്ഫൈ ചെയ്യാൻ നോക്കുന്നത് നിങ്ങളുടെ ഈഗോയെ, സ്വാർഥതയെ, ദുരഭിമാനത്തെ..
അത്രേയുള്ളൂ..
ങാ, ഇപ്പൊ ചിലപ്പൊ വരുമായിരിക്കും. എൻ്റെ ചിലവിൽ കഴിയുമ്പൊ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണമെന്ന ഡയലോഗുമായി.
ഒരു കുട്ടിയും പിറക്കുന്നത് അപ്പനോടും അമ്മയോടും ആവശ്യപ്പെട്ടിട്ടല്ല.
അതുകൊണ്ട് തന്നെ കുട്ടികൾ പിറന്ന് കഴിഞ്ഞാൽ അവർക്ക് ആവശ്യമായവ കൊടുക്കേണ്ടത് മാതാപിതാക്കളുടെ റെസ്പോൺസിബിലിറ്റിയാണ്.
ആ ഒറ്റക്കാരണം കൊണ്ട് ഒരു അഡീഷണൽ അധികാരവും നിങ്ങൾക്ക് അവരുടെ മേൽ കിട്ടില്ല.
നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ സ്വകാര്യസ്വത്തല്ല. അതുകൊണ്ട് ” എൻ്റെ കൊച്ചിനോട് എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും ” എന്ന ഡയലോഗ് നടപ്പില്ല.
ഈ ക്രൂരതയെ ഒക്കെ ന്യായീകരിച്ചുകൊണ്ട് വരുന്നവർ സൂക്ഷിച്ചോ.
നിങ്ങളിലുമുണ്ട് ഒരു പൊട്ടൻഷ്യൽ ദുരഭിമാനി.