ഹിജാബ് തെറ്റായ രീതിയില്‍ ധരിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദിഷ് വനിത മഹ്സ അമിനിയുടെ മരണത്തില്‍ ഇറാനില്‍ പ്രക്ഷോഭം കനക്കുന്നു.
ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ പ്രതിഷേധം നടത്തുന്നത്. മുടി പകുതിയായി മുറിച്ചും ഹിജാബ് കത്തിച്ചും ഇറാന് വനിതകള്‍ തെരുവില്‍ കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. പ്രതിഷേധ മുഖത്ത് അധികവും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.
മഹ്സ അമിനിയുടെ ജന്മദേശമായ കുര്‍ദിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ രാജ്യവ്യാപകമായിരിക്കുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങളില്‍ ഇതുവരെ 41 പേര് കൊല്ലപ്പെട്ടു. 60 സ്ത്രീകള്‍ ഉള്‍പ്പടെ 700ഓളം പേര് അറസ്റ്റിലായി. നൂറുകണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
ഇറാനിലെ വസ്ത്രധാരണ നിബന്ധനയനുസരിച്ച് സ്ത്രീകള്‍ മുടി മറക്കുകയും നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുകയും വേണം. ഇറുകിയ വസ്ത്രങ്ങളോ കീറലുകളുള്ള ജീന്‍സോ ധരിക്കാന്‍ അനുമതിയില്ല. ഇത് നിരീക്ഷിക്കുന്നതിനായി നഗരങ്ങളില്‍ എല്ലായ്പ്പോഴും സദാചാര പൊലീസ് നിരീക്ഷണത്തിലുണ്ടാകും. ഇറുകിയ ട്രൗസര്‍ ധരിക്കുകയും തലമുടി മറയ്ക്കാതിരിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മഹ്സ അമിനിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്. തെരുവിലൂടെ വലിച്ചിഴച്ചാണ് മഹ്സയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. തുടര്‍ന്ന് വാനില്‍ വച്ചും ജയിലില്‍ വച്ചും നടത്തിയ ക്രൂരമായ പീഡനങ്ങള്‍ക്ക് മഹ്സ ഇരയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹ്സ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, മഹ്സ അമിനിക്ക് ഹൃദയസംബന്ധമായ ഒരു പ്രശ്നങ്ങളുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മഹ്സയുടെ കൊലപാതകം വാര്‍ത്തയായതോടെ അവളുടെ ജന്മനാടായ കുര്‍ദിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയില്‍ ആദ്യം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇത് പിന്നാട് രാജ്യവ്യാപകമായി പടര്‍ന്നുപിടിക്കുകയായിരുന്നു.