മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. കേന്ദ്ര കഥാപാത്രമായ അഞ്ഞൂറാനെ അവതരിപ്പിച്ചത് എൻ എൻ പിള്ള ആയിരുന്നു. ഫിലോമിന ആയിരുന്നു ആന പാറയിൽ അച്ഛമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തുടങ്ങുന്നതു തന്നെ ഇവർ തമ്മിലുള്ള ഒരു പ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു.
ഒരു പയ്യനെ കടപ്പുറം കാർത്തിയായിനി എന്ന സ്ത്രീ പിടിച്ചു വച്ചിരിക്കുന്നു. അവർക്ക് എല്ലാവിധ സംരക്ഷണവും നൽകുന്നത് ആനപാറയിൽ അച്ഛമ്മയാണ്. കാർത്ത്യായനിയിൽ നിന്നും ചെറുക്കനെ വിട്ടു കിട്ടാൻ വേണ്ടി അഞ്ഞൂറാൻ മുതലാളിയും മക്കളും കടപ്പുറത്തേക്ക് സഞ്ചരിക്കുന്നു. തുടർന്ന് കാർത്തിയായിനി ഒരു വെല്ലുവിളി നടത്തുന്നു – പെണ്ണിൻറെ ചൂട് അറിഞ്ഞത് ഉണ്ടെങ്കിൽ തടയാൻ വാടാ എന്ന നിലയിൽ. തുടർന്ന് സ്വാമിനാഥൻ എന്ന കഥാപാത്രം കാർത്തിയായിനിയുടെ കരണത്തിൽ അടിച്ചു ചെറുക്കനെ വിളിച്ചിറക്കി കൊണ്ടു വരുന്നു.
ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും എല്ലാം സാങ്കല്പികം മാത്രമാണ്. എന്നാൽ കാർത്തിയായിനി എന്ന കഥാപാത്രം ഒരുപക്ഷേ യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിലോ? അവളെങ്ങനെ കടപ്പുറം കാർത്തിയായിനി ആയി? അവൾക്ക് ഒരു മകൾ ഉണ്ടായിരുന്നെങ്കിലോ? അവർ ഇന്ന് എവിടെ ആയിരിക്കും? അവരുടെ ജീവിതം എങ്ങനെ ഒക്കെ ആയിരിക്കും ഇപ്പോൾ? ഇതൊക്കെ വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ദർശരാജ് ആർ. എന്ന വ്യക്തി ആണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സാങ്കല്പിക കുറിപ്പ് ആണെങ്കിലും യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന തരത്തിലാണ് എഴുത്ത്. ധാരാളം ആളുകളാണ് കുറിപ്പിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നമ്മൾ നിസ്സാരം എന്ന് വിചാരിക്കുന്ന പല കാര്യങ്ങൾക്കും പിന്നിൽ വളരെ വലിയ കഥ ഉണ്ടാകും എന്ന സന്ദേശമാണ് ഈ കുറിപ്പ് നൽകുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. കുറിപ്പ് വായിക്കാം:
“പെണ്ണിന്റെ ചൂട് അറിയാത്ത നീയൊക്കെ എവിടത്തെ ആണുങ്ങളാടാ? ഫൂ!
ആണുങ്ങൾ ആണെങ്കിൽ തൊട്ട് നോക്കടാ, പെണ്ണിന്റെ ചൂട് എന്താണെന്ന് കാണിച്ചു തരാം”
സംശയിക്കേണ്ട, അഞ്ഞൂറാൻ മുതലാളിയുടെ നേരെ കൈ ചൂണ്ടി വെല്ലുവിളിച്ച അതേ കടപ്പുറം കാർത്ത്യായനിയുടെ മകൾ തന്നെ.
ഞാൻ കാർത്തിക ശങ്കർ. ഇപ്പോൾ മധ്യപ്രദേശിലെ ഒരു ഹോസ്പിറ്റലിൽ ഹെഡ് നഴ്സ് ആയി ജോലി ചെയ്യുന്നു.
കടപ്പുറം കാർത്ത്യായനിയുടെ മകൾ “ഭൂമിയിലെ മാലാഖ” ആയ കഥ നിങ്ങൾ അറിയണം. ഒപ്പം, ഈ വൈകിയ വേളയിൽ എങ്കിലും നിങ്ങൾ അറിയാത്ത എന്റെ അമ്മയെകുറിച്ചും.
ശരീരം വിറ്റ് തന്നെ ആയിരുന്നു എന്റെ അമ്മ ഏറെ കാലം കടപ്പുറത്ത് ജീവിച്ചിരുന്നത്. പക്ഷെ അതിന് പിന്നിൽ നിങ്ങൾക്കാർക്കും അറിയാത്ത ഒരു കഥ ഉണ്ട്. ഏത് വേശ്യക്കും,പറയാൻ ഓരോ കഥ കാണും എന്ന മനോഭാവം ഉള്ളവർ ദയവായി എന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റ് വായിക്കരുത്.
കടപ്പുറം കാർത്ത്യായനി എന്നാൽ പലരുടെ കണ്ണിലും യക്ഷിയും,ഇന്നത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ അന്നത്തെ കാലത്തെ വെ#@₹%യും ആയിരുന്നു.
എല്ലാവർക്കും കാർത്ത്യായനിയുടെ പേരും അവളിലെ മേനിയുടെ ചൂടും അറിയാം, പക്ഷെ
കാർത്ത്യായനിയെ അറിയാൻ ആരും ശ്രമിച്ചിട്ടില്ല.
പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, കാർത്ത്യായനി തന്റെ വയസ്സിന് മൂത്തത് എന്നോ ഇളയത് എന്നോ നോക്കാതെ പല ആണുങ്ങളേയും കൂടെ പാർപ്പിക്കും എന്ന്. കേട്ടത് ശരി ആണ്, എന്നാൽ കേൾക്കാത്ത ഒരു സത്യത്തിന്റെ ബാക്കി പത്രം ആണ് ഈ കൂടെ പാർപ്പിക്കൽ പ്രയോഗം.
തന്റെ പതിനേഴാം വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങി പോകേണ്ടി വന്ന തിരുവല്ലാക്കാരി കാർത്ത്യായനി എന്ന എന്റെ അമ്മ,തന്റെ ഇരുപത്തി എട്ടാം വയസ്സിൽ ആണ് കടപ്പുറം കാർത്ത്യായനി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
കാർത്ത്യായനി കൂടെ പാർപ്പിച്ച ആണുങ്ങളുടെ ലിസ്റ്റ് എടുത്താൽ അവരെല്ലാം, പകൽ വെളിച്ചത്തിൽ അവളെ പഴിക്കുകയും രാത്രിയുടെ യാമങ്ങളിൽ ചൂട് പറ്റാൻ ചെന്ന പകൽ മാന്യന്മാരും ആയിരുന്നു. അവരുടെ ആ സൽപ്പേര് തന്നെ ആയിരുന്നു കടപ്പുറം കാർത്ത്യായനി വില പേശലിൽ തുറുപ്പുചീട്ട് ആയി പ്രയോഗിച്ചിരുന്നത്.
കടപ്പുറം കാർത്ത്യായനിക്ക് എന്തിനും ഏതിനും ആനപ്പാറയിലെ അച്ചാമ്മയുടെ ഗുണ്ടകൾ,കാവൽ ഉണ്ടായിരുന്നു എന്നത് വാസ്തവം. എന്നാൽ കൂടെ കിടന്ന കെട്ടിയോൻ ചതിച്ചിട്ട് പോകുമ്പോൾ, ഒരു പെണ്ണിന് കൈ വരുന്ന ആത്മബലത്തിന്റേയും തന്റേടത്തിന്റേയും, സഹന ശക്തിയുടേയും മൂർച്ചയോളം വരില്ല കാവൽ നിൽക്കുന്ന ഒരുത്തന്റേയും ചങ്കൂറ്റത്തിന്.
ഒരകന്ന ബന്ധു വഴി ഉള്ള പരിചയത്തിൽ ആണ് അമ്മ, ആനപ്പാറ അച്ചാമയുമായി ലോഹ്യത്തിൽ ആകുന്നത്.
അന്ന് 8 വയസ്സുള്ള എന്നെ തിരുവല്ലായിലെ മുത്തശ്ശിയുടെ അടുക്കൽ ആക്കിയിട്ടാണ് അമ്മ കടപ്പുറത്തേക്ക് ചേക്കേറുന്നത്. അന്ന് ഞാനും കരുതിയിരുന്നത് അമ്മ എന്തോ വല്യ ഉദ്യോഗം കിട്ടി നാട് മാറി പോകുന്നു എന്നാണ്. കുട്ടി കാലത്തെ നൃത്തത്തിൽ കമ്പം ഉണ്ടായിരുന്ന എന്നെ നല്ലൊരു നർത്തകി ആയി കാണാൻ അമ്മ ഏറെ ആശിച്ചിരുന്നു. അതിനായി കൊച്ചമ്മണി എന്ന ഡാൻസ് ടീച്ചറിന്റെ വീട്ടിൽ എന്നെ ഡാൻസ് പഠിക്കാൻ കൊണ്ടാക്കി. കൊച്ചമ്മിണി ടീച്ചറിന്റെ മോളുടെ പഴയ വസ്ത്രങ്ങൾ,എനിക്ക് ആണ് അന്ന് തന്നിരുന്നത്. ഇന്നും ആ ഓർമ്മകൾ എന്നിലെ ബാല്യത്തെ വല്ലാതെ സ്പർശിക്കുന്നു.
ആ ഇടക്കാണ് നാരായണൻ കുട്ടി എന്ന പിതാവിന് മുമ്പേ ഭൂജാതൻ ആയ മോനെ കടപ്പുറം കാർത്ത്യായനി പിടിച്ച് വെച്ചിരിക്കുന്നു എന്ന വാർത്ത കടപ്പുറത്താകെ അലയടിച്ചതും ആഞ്ഞൂറാൻ മുതലാളിയും മക്കളും അത് ചോദിക്കാൻ വന്നതും. എന്നാൽ എല്ലാ തവണയും പോലെ,പുറത്ത് വെച്ച് തന്റെ മേനിക്ക് വില ഇട്ടവനെ കുടിലിൽ കൊണ്ട് പോയി സൽക്കരിക്കൽ ആയിരുന്നില്ല അന്നവിടെ നടന്നത്. വെറും 8 വയസ്സ് മാത്രമുള്ള എന്നെ കിട്ടുമോ എന്നറിയാൻ സ്വന്തം അച്ഛൻ തൊടുത്ത് വിട്ട കാമവില്ല് ആയിരുന്നു നാരായണൻ കുട്ടി.
കടപ്പുറം കാർത്ത്യായനി,ആനപ്പാറയിൽ അച്ചാമയുടെ സംരക്ഷണത്തിൽ ആയത് കൊണ്ട് മാത്രം ആ പെണ്ണ് കേസിൽ അഞ്ഞൂറാനും മക്കളും കാര്യം അറിയാതെ ഇടപെട്ടു എന്ന് ഞാൻ പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല.
കൂട്ടത്തിൽ പെണ്ണിന്റെ ചൂട് അറിഞ്ഞവന്മാരുണ്ടേൽ തല്ലി നോക്കടാ എന്ന് കടപ്പുറം കാർത്ത്യായനി വെല്ലുവിളിച്ചപ്പോൾ ,ആണത്വം കാണിക്കാൻ ആദ്യം ചെകിട്ടത്ത് അടിച്ചത് അഞ്ഞൂറാന്റെ രണ്ടാമത്തെ മകൻ ആയ സ്വാമി നാഥൻ ആയിരുന്നു.
ഒന്ന് ആലോചിച്ചാൽ സ്വാമിനാഥൻ എന്ന അഞ്ഞൂറാന്റെ മകൻ തികച്ചും അർഹൻ ആയിരുന്നു കടപ്പുറം കാർത്ത്യായനിയുടെ വെല്ലുവിളി സ്വീകരിക്കാൻ. എന്തെന്നാൽ, നിലവിൽ മാത്രം സ്ത്രീ വിരുദ്ധൻ ആയ അഞ്ഞൂറാനെ ഒഴിച്ചാൽ അക്കൂട്ടത്തിൽ പെണ്ണിന്റെ ചൂട് അറിഞ്ഞതും അറിഞ്ഞുകൊണ്ടിരുന്നതും ആയ ഏക വ്യക്തി സ്വാമിനാഥൻ മാത്രമായിരുന്നു.
വേണമെങ്കിൽ ആ നിമിഷം തിരുവല്ലാക്കാരി കൊച്ചമ്മിണി ടീച്ചറുമായുള്ള അദ്ദേഹത്തിന്റെ രഹസ്യ ബന്ധം അമ്മക്ക് അവിടെ വിളിച്ചു കൂവാമായിരുന്നു. കാരണം,അദ്ദേഹത്തിന് അമ്മയെ തിരുവല്ലായിൽ വെച്ച് കണ്ട് പരിചയം ഇല്ലെങ്കിലും എന്നെ നൃത്തം പഠിപ്പിച്ച കൊച്ചമ്മിണി ടീച്ചറിന്റെ കഥ അമ്മക്ക് നന്നായി അറിയാമായിരുന്നു. പിന്നെന്ത് കൊണ്ട് ആ നിമിഷം,ഒരുപക്ഷെ അഞ്ഞൂറാനും മക്കളും തെറ്റി പിരിയാൻ തക്ക രഹസ്യം ആയിട്ട്കൂടി അമ്മ അത് പുറത്ത് പറഞ്ഞില്ല എന്ന് ചോദിച്ചാൽ അതിനൊറ്റ ഉത്തരമേ ഉള്ളൂ.
“അടി കൊണ്ട് കടപ്പുറത്ത് വീണ അമ്മയുടെ മനസ്സ് നിറയെ,വെറും 8 വയസ്സുള്ള സ്വന്തം മോളുടെ കൂടെ കിടക്ക പങ്കിടാൻ കാമവെറി കൊണ്ട സ്വന്തം ഭർത്താവിനോടുള്ള പകയും വെറുപ്പും ആയിരുന്നു”.
എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച്,പതിനേഴാം വയസ്സിൽ കാമുകനോടോപ്പം ഒരുമിച്ച് ജീവിക്കാൻ ഇറങ്ങി തിരിച്ച അമ്മയുടെ തീരുമാനം തെറ്റായി പോയെന്ന് അടിവര ഇട്ട് പറയാവുന്ന ദിവസങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട് അരങ്ങേറിയത്.
അമ്മ എന്നെ പ്രസവിക്കാൻ കിടന്ന വേളയിൽ പോലും അച്ഛൻ (എനിക്ക് ഇന്നും ആ വാക്ക് ഉപയോഗിക്കാൻ അറപ്പ് ആണ് ) മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിടുക ആയിരുന്നു. എനിക്ക് വേണ്ടി അമ്മ അതും ക്ഷമിച്ചു. സിസേറിയൻ ചെയ്യേണ്ടി വന്ന അമ്മയുടെ തുന്നി കെട്ടിയ വയറ്റിൽ എത്രയോ വട്ടം ആ മനുഷ്യൻ കാർക്കിച്ചു തുപ്പി,ഒപ്പം സിഗരറ്റ് കുറ്റികൾ കൊണ്ട് ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. അപ്പോഴേല്ലാം എന്നെ വളർത്തണം, നല്ലൊരു ജോലി നേടി തരണം എന്ന നിശ്ചയദാർഢ്യത്തിൽ അമ്മ എല്ലാ വേദനകളും ഉള്ളിൽ ഒതുക്കി കഴിഞ്ഞു കൂടി.
വർഷങ്ങൾ കടന്നു പോയി.
അങ്ങനെ ഇരിക്കെ ഒരു ദിവസം വെറും എട്ട് വയസ്സ് മാത്രം പ്രായമുള്ള എന്നെ,സ്വന്തം ഭർത്താവ് അതിനേക്കാൾ ഉപരി എന്റെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഉപേക്ഷിച്ചതാണ് അമ്മ അയ്യാളുമായുള്ള ബന്ധം. തിരിച്ചൊന്ന് തല്ലാൻ പോലും ത്രാണി ഇല്ലാതിരുന്ന കാർത്ത്യായനിയുടെ കഥ അവിടന്നാണ് അങ്ങോട്ട് മാറിമറിഞ്ഞത്.
ഇനി എന്ത് എന്നറിയാതെ ജീവിതത്തിൽ പകച്ചു നിന്ന നിമിഷം.
പക്ഷെ ഗത്യന്തരമില്ലാതെ എന്റെ അമ്മ മുമ്പോട്ടു ജീവിക്കാൻ തിരഞ്ഞെടുത്ത വഴി വ്യഭിചാരം ആയിരുന്നു. ഇനി ഒരു കാർത്തിക കൂടി ഉണ്ടാവരുത് എന്ന ചിന്തയിൽ ആവാം അമ്മ സ്വന്തം ശരീരം വിൽക്കാൻ തീരുമാനിച്ചത്. ഇത് പോലുള്ള ഒത്തിരി കാർത്ത്യായനിമാർ ഉള്ളത് കൊണ്ടാണ് ഇന്നും ചില വീടുകളിലെ എങ്കിലും കൊച്ച് പെണ്മക്കൾ സുഖമായി കിടന്നുറങ്ങുന്നത്. കാരണം, പ്രായ ഭേദ രക്ത ബന്ധ വ്യത്യാസം ഇല്ലാതെ മനുഷ്യൻ അത്രമേൽ കാമത്തിന് അടിമ ആണ്.
നാരായണൻ കുട്ടി എന്ന കാമപ്രാന്തൻ വഴി, എന്നിൽ അച്ഛന് ഇപ്പോഴും കണ്ണ് ഉണ്ടെന്ന് അറിഞ്ഞ അമ്മ നേരെ തിരുവല്ലായിലേക്ക് മടങ്ങി വന്നു. ഏതാണ്ട് രാത്രി 10 മണിക്ക് വീട്ടിൽ എത്തിയ അമ്മ കണ്ട കാഴ്ച്ച, 75 വയസ്സായ എന്റെ മുത്തശ്ശിയെ കൂട്ടുകാരന് കാഴ്ച്ച വെച്ചിട്ട് എന്റെ ഉടുപ്പ് വലിച്ചൂരാൻ തുനിഞ്ഞ ആ മൃഗത്തെ ആയിരുന്നു.
കണ്ട് നിൽക്കാൻ ആവാതെ,അലറി വിളിച്ചോണ്ട് എത്തിയ അമ്മ മടിക്കുത്തിൽ വെച്ചിരുന്ന കത്തി വലിച്ചൂരി അയ്യാളുടെ നെഞ്ചിൽ ആഞ്ഞു കുത്തി. പക്ഷെ അവിടം കൊണ്ടും അമ്മയുടെ പക അടങ്ങിയില്ല. ഒന്ന് എഴുന്നേൽക്കാൻ പോലും ആവാതെ വീണു കിടന്ന അയ്യാൾ ആ കിടപ്പിൽ വീണ്ടും വെല്ലുവിളിച്ചു. പന്ന @#₹%& മോളെ എന്റെ കൊക്കിന് ജീവൻ ഉണ്ടേൽ ഒരു ദിവസം നിന്നെയും നിന്റെ മോളെയും ഈ മഹേന്ദ്രൻ ഒരുമിച്ച് കൂടെ കിടത്തും.
ഇത് കൂടി കേട്ടതും ഭദ്രകാളി എന്ന പോലെ ഉറഞ്ഞു തുള്ളിയ അമ്മ അയ്യാളുടെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് കുറ്റി എടുത്തു. ശേഷം സൈഡിൽ ഇരുന്ന മണ്ണെണ്ണ എടുത്ത് ആയാളുടെ പുറത്തേക്ക് ഒഴിച്ചു. എത്രയോ തവണ,അമ്മയുടെ വയറ്റിൽ കാർക്കിച്ചു തുപ്പിയ അയ്യാളുടെ മുഖത്തിന് നേരെ കാർക്കിച്ചൊരു തുപ്പ് തുപ്പിയ ശേഷം ആ സിഗരറ്റ് കത്തിച്ച് അയ്യാൾക്ക് നേരെ എറിഞ്ഞു. മരണവെപ്രാളത്തിൽ പുറത്തേക്ക് ഓടി ഇറങ്ങിയ അയ്യാൾ നമ്മുടെ കണ്മുന്നിൽ വെച്ച് കത്തി എരിഞ്ഞു. പക്ഷെ അയ്യാളുടെ കൂട്ടുകാരൻ ഓടി രക്ഷപ്പെടാൻ പോണ, പോക്കിൽ അമ്മയുടെ തലക്കടിച്ചു. ആ അടിയിൽ അമ്മയുടെ ബോധം നഷ്ടപ്പെട്ടു. നാട്ടുകാർ ചേർന്ന് അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
എന്റെ മോള് ഒരിക്കലും മറ്റൊരു കടപ്പുറം കാർത്ത്യായനി ആവരുത് എന്ന് എന്റെ കയ്യിൽ മുറുകെ പിടിച് കരഞ്ഞോണ്ട് അമ്മ ഈ ലോകത്ത് നിന്നും വിടവാങ്ങി.
പിന്നീട് അങ്ങോട്ട് ആരോരുമില്ലാതെ ആയ എന്നേയും മുത്തശ്ശിയേയും ആനപ്പാറയിൽ അച്ചാമ സംരക്ഷിച്ചു പോന്നു. മുത്തശ്ശിയുടെ കാല ശേഷം ഞാൻ ഹോസ്റ്റലിലോട്ട് മാറി. പിന്നീട് ഉള്ള എന്റെ പഠന ചിലവ് എല്ലാം നോക്കിയിയിരുന്നത് അച്ചാമ ആയിരുന്നു. ആനപ്പാറയിൽ അച്ചാമ്മയുടെ പേര കിടാവ് ആയ മാലു ചേച്ചിയും ഞാൻ ഇന്നൊരു നഴ്സ് ആയി മാറുന്നതിന് സാമ്പത്തികമായും, ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നും ഒട്ടേറെ സഹായിച്ചിട്ടുണ്ട്.
ഒടുവിൽ നഴ്സിംഗ് പൂർത്തിയാക്കിയ ഞാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമായി നഴ്സിംഗ് മേഖലയിൽ 10 വർഷം പൂർത്തിയാക്കി. എന്റെ എല്ലാ കഥകളും അറിയാവുന്ന ഡോക്ടർ ശങ്കർ എന്നെ ജീവിത സഖി ആക്കുകയും ചെയിതു.
ഇന്ന് ഞങ്ങൾ രണ്ടാളും നിങ്ങളെ പോലെ തന്നെ കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുക ആണ്.
ഒരു ഹെഡ് നഴ്സ് എന്ന നിലയിൽ അല്ല, ദിവസവും ഒത്തിരി കോവിഡ് രോഗികളെ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇനി പറയുന്ന വാക്കുകൾ ദയവായി നിങ്ങൾ ഗൗനിക്കാതെ പോകരുത്.
“നമ്മൾ അനുഭവിക്കാത്ത അനുഭവങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥ ആണ്”
എന്നാൽ കോവിഡ് എന്ന മഹാമാരിയെ ആ കണ്ണിൽ നിങ്ങൾ ആരെങ്കിലും ഇനിയും കാണുന്നുണ്ടെങ്കിൽ അത് നിർത്തണം.
CPR ചെയ്തും ശവശരീരങ്ങൾ പൊതിഞ്ഞും മനസ്സ് മരവിച്ചു. കൂടെ പിറപ്പിനെ പോലെ ഞാൻ കണ്ടിരുന്ന എന്റെ സഹപ്രവർത്തിക നാൻസിയെ ഇന്നലെ അവസാനമായി ഒരു നോക്ക് കാണാൻ ഉള്ള ഹതഭാഗ്യം എനിക്ക് ഉണ്ടായി…. അവളുടെ ബോഡി പാക്ക് ചെയ്ത്, ഒരു പോളിത്തീൻ കവറിൽ ആക്കി ഏതോ ദിക്കിൽ ദഹിപ്പിക്കാൻ ഈ ഞാൻ കൊടുത്ത് വിട്ടു.
PPE കിറ്റിനുള്ളിൽ അസഹനീയമായ ചൂടും സഹിച്ചോണ്ട് ഇനിയും എത്ര മണിക്കൂറുകൾ വേണമെങ്കിലും നമ്മുടെ രാജ്യത്തിനായി ഒറ്റ കെട്ടായി നിൽക്കാൻ ഞങ്ങൾ റെഡി ആണ്. പക്ഷെ ഇങ്ങോട്ടും അതേ ഉത്തരവാദിത്തം നിങ്ങളും കാണിക്കണം.
ഉപദേശം അല്ല എന്റെ അഭ്യർത്ഥന ആണ്. അധികൃതർ തരുന്ന നിർദേശങ്ങൾ പാലിക്കുക, പക്ഷെ അത് ആരേയും ബോധ്യപ്പെടുത്താൻ ആവരുത്. സ്വയം ഉള്ളിൽ തോന്നി ഇനി എങ്കിലും പ്രവർത്തിക്കുക.
അഞ്ഞൂറാൻ “സ്ത്രീകൾക്ക് പ്രവേശനമില്ല ” എന്ന ബോർഡ് വെളിയിൽ തൂക്കി എറിഞ്ഞ പോലെ ഓരോ പ്രദേശത്തേയും “കണ്ടൈൻമെന്റ് സോണുകൾ ” ഒറ്റ മനസ്സായി നിന്നാൽ നമുക്കും വലിച്ചെറിയാം.
ലോകത്തിലെ അവസാന രോഗിയും നെഗറ്റീവ് ആയി ഹോസ്പിറ്റൽ വിട്ടെന്ന സന്തോഷ വാർത്ത നിലവിൽ നമ്മളിൽ നിന്നും ഒത്തിരി അകലെ ആണെങ്കിലും ആ ദൂരത്തിലേക്ക് എത്തി ചേരാൻ നമുക്ക് ഒന്നായി മുമ്പോട്ടു പോകാം.
-കാർത്തിക ശങ്കർ-