സൂര്യ നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എതർക്കും തുനിന്തവൻ. ഇന്നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ സത്യകഥ എന്തെന്നാൽ ഈ സിനിമ ഇറങ്ങിയ കാര്യം സൂര്യ ആരാധകർ പോലും അറിഞ്ഞിട്ടില്ല എന്നതാണ്. ഇത്രയും മോശം റസ്പോൺസ് ആണ് ചിത്രത്തിന് ആദ്യദിനംതന്നെ കേരളത്തിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ സൂര്യ യുഗം അവസാനിച്ചു എന്നാണ് വിമർശകർ ഈ അവസരം മുതലാക്കി ഉന്നയിച്ച് കൊണ്ടിരിക്കുന്ന ആരോപണം. കഴിഞ്ഞ രണ്ട് സൂര്യ സിനിമകളും ആമസോണിൽ ആയിരുന്നു റിലീസ് ചെയ്തത്. അതിഗംഭീര റസ്പോൺസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇത് സൂര്യയുടെ ഒരു പത്തു വർഷത്തിനു ശേഷം ഉള്ള തിരിച്ചുവരവ് ആയിട്ടായിരുന്നു പലരും കണ്ടത്. അതുകൊണ്ടുതന്നെ അടുത്ത സൂര്യ സിനിമ തിയേറ്ററുകളിൽ ഇറങ്ങുന്നു എന്ന് കേട്ടപ്പോൾ പലരും സന്തോഷിച്ചിരുന്നു. എന്നാൽ തിയേറ്ററിൽ ഒരു സൂര്യ ചിത്രം ഇറങ്ങിയപ്പോൾ പഴയ കാഴ്ചതന്നെയാണ് നമ്മൾ കാണുന്നത് – ഒഴിഞ്ഞ കസേരകൾ! പക്ഷേ സത്യത്തിൽ സിനിമ എങ്ങനെയുണ്ട്? പൈസ മുതലാകുമോ? കംപ്ലീറ്റ് റിവ്യൂ വായിക്കാം.
പാണ്ടിരാജ് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ സിനിമ ഒരുക്കുവാൻ മിടുക്കനാണ് ഇദ്ദേഹം. ഫാമിലി ഓഡിയൻസ് ആണ് ഇദ്ദേഹത്തിൻറെ ഏറ്റവും വലിയ ടാർഗറ്റ് ഓഡിയൻസ്. ഫാമിലി സപ്പോർട്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നടനാണ് സൂര്യ. അതുകൊണ്ടുതന്നെ ഫാമിലി ഓഡിയൻസിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ ചിത്രമെടുത്തത് തന്നെ. അതിനു യോജിച്ച കഥയാണ് ചിത്രം പറയുന്നത്.
ഒരു സാധാരണ കുടുംബം. നന്മയുടെ നിറകുടങ്ങളുമായ അച്ഛനും അമ്മയും. പ്രത്യേകിച്ച് ലക്ഷ്യബോധം ഒന്നുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നായകൻ. നായകനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്ന മാതാപിതാക്കൾ. നായകന് പ്രേമിക്കുവാൻ ഇനിയും ബുദ്ധി വികസിച്ചിട്ടില്ലാത്ത ഒരു നായിക – അങ്ങനെ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി തമിഴ് സിനിമയിൽ പറഞ്ഞുപഴകിയ അതേ കഥ തന്നെയാണ് ഈ സിനിമയും പറയുന്നത്. അനാവശ്യമായി ഒരുപാട് പാട്ടുകൾ കുത്തി നിറച്ചിട്ടുണ്ട് ഈ സിനിമയിൽ. അങ്ങനെ ഒരു വിധം ഒന്നാം ഭാഗം കഴിഞ്ഞു നേരെ രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോൾ നമ്മൾ കഥയിലേക്ക് മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സ്ത്രീകൾ നേരിടുന്ന വലിയൊരു പ്രശ്നത്തെ ആണ് സിനിമ അഡ്രസ്സ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പലർക്കും ഈ സിനിമയുമായി ഒരു ഇമോഷണൽ കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നത് സത്യമാണ്. പക്ഷേ അത് എത്രത്തോളം ആളുകൾക്ക് ദഹിക്കും എന്നത് രണ്ടാമത്തെ ചോദ്യം. അത്യാവശ്യം നല്ല ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്. ഒരുപക്ഷേ സിനിമയുടെ ആകെയുള്ള പോസിറ്റീവ് എന്നു വേണമെങ്കിൽ ഇതിനെ പറയാം.
എല്ലാ മേഖലയിലും ഒരു ബിലോ ആവറേജ് മാത്രമാണ് ഈ സിനിമ. അതിപ്പോൾ സംവിധാനം ആയാലും ക്യാമറ ആയാലും എഡിറ്റിംഗ് ആയാലും പാട്ടുകൾ ആയാലും എല്ലാം തന്നെ. സൂര്യയുടെ പ്രകടനവും അഭിനന്ദനം അർഹിക്കുന്ന ഒന്നായി തോന്നിയില്ല. നടി പ്രിയങ്ക മോഹൻ “ലൂസ് പൊണ്ണ്” കാറ്റഗറിയിൽ ഉൾപ്പെടുന്ന ഒരു നായിക ആയതുകൊണ്ടുതന്നെ പ്രത്യേകം വെറുപ്പിച്ചു എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. നൂലിൽ കെട്ടി ഇറക്കിയ പോലെ ആയിരിക്കും ഗാനങ്ങളെല്ലാം അനുഭവപ്പെട്ടത്. ഒരു ഗാനത്തിൽ സൂര്യ രാജാപാട്ട് വേഷത്തിലാണ് എത്തുന്നത്. ഒരുപക്ഷേ സൂര്യ ആരാധകർക്ക് പോലും ഇത് സ്വീകാര്യം ആവണമെന്നില്ല.
2019 വർഷത്തിലെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ആയിരുന്നു പേട്ട. അതിനൊപ്പം തന്നെ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു അജിത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിശ്വാസം. അധി ഗംഭീര റസ്പോൺസ് ആയിരുന്നു പേട്ട എന്ന ചിത്രം സ്വന്തമാക്കിയത് കളക്ഷനിൽ ഒന്നാം സ്ഥാനത്ത് വിശ്വാസമായിരുന്നു. വിശ്വാസം ആവട്ടെ ഒരു ബിലോ ആവറേജ് ചിത്രവും. എങ്ങനെയാണ് വിശ്വാസം പോലെ ഒരു ബിലോ ആവറേജ് ചിത്രം ചേട്ടാ എന്ന് രജനീകാന്ത് ചിത്രത്തെ മലർത്തിയടിച്ച് എന്നത് വലിയ രീതിയിൽ സിനിമ ഇൻഡസ്ട്രിയിൽ ചർച്ചയായിരുന്നു. വിശ്വാസം എന്ന സിനിമ ഒരു അച്ഛനും മകളും തമ്മിലുള്ള ഇമോഷണൽ ബന്ധത്തെക്കുറിച്ച് ആയിരുന്നു സംസാരിച്ചത്. തമിഴ് സിനിമയിലെ നായകന്മാർ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു അജിത്ത് വിശ്വാസവുമായി വന്നത്. ഈ സിനിമയുടെ വിജയത്തിൻ്റെ ചുവടുപിടിച്ച് ആ സിനിമയുടെ തന്നെ സംവിധായകനായ ശിവ രജനീകാന്തിനെ നായകനാക്കി അണ്ണാത്തെ എന്ന സിനിമ എടുത്തെങ്കിലും അത് വളരെ വലിയ ഒരു പരാജയമായിരുന്നു. അതേ ചുവടുപിടിച്ച് ഒരുക്കിയ മറ്റൊരു ഫാമിലി ഡ്രാമ ആണ് സൂര്യയുടെ എതർക്കും തുനിന്തവൻ. ഈ ശനിയും ഞായറും പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിൽ സ്വന്തം റിസ്കിൽ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് ഇത്.