കഴിഞ്ഞ മാസമാണ് നെറ്റ് ഫ്ളിക്സിൽ മിന്നൽ മുരളി എന്ന ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മറ്റൊരു ചിത്രത്തിനും ചെയ്യാത്ത തരത്തിൽ ഉള്ള പ്രമോഷൻ ആണ് നെറ്റ് ഫ്ലിക്സ് ഇതിന് കൊടുത്തത്. സ്ട്രീമിങ് ചെയ്ത പല രാജ്യങ്ങളിലും ഇപ്പോഴും ചിത്രം ആദ്യ അഞ്ചിൽ തുടരുകയാണ്. അന്താരാഷ്ട്ര പ്രേക്ഷകർ അടക്കം മികച്ച പ്രശംസയാണ് ചിത്രത്തിന് നല്കിയത്. ഇന്ത്യ എമ്പാടും ചിത്രം ഏറ്റെടുക്കുകയും ചെയ്തു.
ടോവിനോ തോമസും ഗുരുസോമസുന്ദരം അടക്കമുള്ള അഭിനയ പ്രതിഭകളെ പ്രേക്ഷകർ പ്രശംസകൊണ്ട് ചൊരിഞ്ഞു. വസിഷ്ഠ് ഉമേഷ് അവതരിപ്പിച്ച ജോസ് മോൻ എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതായിരുന്നു. ഈ കഥാപാത്രത്തിന് മാത്രം മറ്റൊരു ഫാൻസ് ഉണ്ട് എന്നതാണ് സത്യം. സോഫിയ പോൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിലെല്ലാമുപരി ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് സംവിധായകൻ ബേസിൽ ജോസഫിനാണ്.
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നത് വ്യക്തമാണ്. ചിത്രത്തിൻറെ റീമേക്ക് റൈറ്റ്സ് നിർമ്മാതാവ് മറ്റ് ഭാഷകളിലേക്ക് നൽകിയിട്ടില്ല. ഇതൊരു ഹോം ഗ്രോൺ സൂപ്പർഹീറോ ആണ് എന്നും ഇതിന് മറ്റൊരു വേർഷൻ ഉണ്ടായാൽ നന്നാവില്ല എന്നും മലയാളത്തിൽ മാത്രമായി ഇതങ്ങനെ നിൽക്കട്ടെ എന്നുമാണ് ബേസിൽ ജോസഫ് പറഞ്ഞത്. ഇപ്പോഴിതാ മറ്റുചില റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബേസിൽ ജോസഫിനെ കൊണ്ട് തെലുങ്കു ചിത്രം സംവിധാനം ചെയ്യാൻ പല തെലുഗു സൂപ്പർ താരങ്ങളും ശ്രമിക്കുന്നു എന്നാണ് വിവരങ്ങൾ. തെലുങ്കിലെ പല മുൻനിര താരങ്ങളും ഇതിനുവേണ്ടി ബേസിലിനെ സമീപിച്ചു എന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഔദ്യോഗികമായി ഇതിനെക്കുറിച്ച് സ്ഥിതീകരണങ്ങൾ ഒന്നുമില്ല. ഒരു ഹൈവോൾട്ടേജ് ആക്ഷൻ ത്രില്ലർ ചിത്രമാണ് താരങ്ങൾ ആവശ്യപ്പെടുന്നത് എന്നും സൂചനയുണ്ട്. എന്തായാലും മലയാളികൾക്ക് അഭിമാനിക്കാവുന്ന വക തന്നെയാണ് ഇത്. മിന്നൽ മുരളി മറ്റുഭാഷകളിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഇതിലൂടെ വ്യക്തമാണ്.