തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടി പറയുന്നില്ല. നിയമപരമായി നടപടികൾ പൂർത്തിയാക്കിയവരാണ് വോട്ടേഴ്സ് ലിസ്റ്റിൽ ഉള്ളത്. പുതിയ വോട്ടേഴ്സിനെ പരമാവധി ചേർക്കാൻ കഴിഞ്ഞു. വോട്ട് ചെയ്യാൻ അവകാശമുണ്ട്. ലിസ്റ്റിൽ പേരുള്ളവർ രണ്ട് സ്ഥലത്ത് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം, അങ്ങനെ വിധിക്കണം. പ്രചാരണത്തിൽ ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയ കക്ഷികളോടും പ്രവർത്തകരോടും നന്ദിയുണ്ട്. വോട്ടെടുപ്പിനിടെ മരണം സംഭവിച്ച കേസുകൾ അന്വേഷണം നടത്തണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസം കഠിനമായ ചൂടാണ് അനുഭവപ്പെട്ടത്. എല്ലാവരുടെ സമയം മാനിക്കുകയും അത്തരത്തിൽ വോട്ടിങ് നടപ്പാക്കുകയും വേണം. ആരാണ് എൻ്റെ കൂടെ മത്സരിക്കുന്നതെന്ന് ഇതുവരെ നോക്കിയിട്ടില്ല. അത് നോക്കേണ്ടതില്ലെന്നും മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി പറഞ്ഞു. തൃശൂരിനെ സംബന്ധിച്ച് ആത്മവിശ്വാസം ഇരട്ടിയാണ്. പാർട്ടിയുടെ വിലയിരുത്തലും അങ്ങനെയാണെങ്കിലും ജനവിധി പ്രധാനമാണ്. ജൂൺ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം പോലീസ് നടപടി മുകളിൽ നിന്നുള്ള നിർദേശമില്ലാതെ നടക്കുമെന്ന് കരുതുന്നില്ലെന്നും സുരേഷ്ഗോപി പറയുന്നുണ്ട്.