ഇൻഡിഗോ എയർലൈൻസ് കമ്പനിയെ കുറിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ പരാമർശം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ എന്നും ഇനിമുതൽ താനോ കുടുംബമോ അതിൽ യാത്ര ചെയ്യില്ല എന്നുമാണ് ഈ പി ജയരാജൻ പറഞ്ഞത്. വിമാനത്തിലെ പ്രതിഷേധ സംഭവങ്ങളെ തുടർന്ന് ജയരാജന് കമ്പനി മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ഇദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് സുകന്യ കൃഷ്ണ പങ്കുവെച്ച ഒരു കുറിപ്പാണ്. ജോലിയുടെ ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും എല്ലാം താൻ തിരഞ്ഞെടുക്കുന്നത് ഇൻഡിഗോയുടെ സേവനമാണ് എന്ന് സുകന്യ പറയുന്നു.
ഇവിടെ പ്രവർത്തിക്കുന്ന വിമാന കമ്പനികളിൽ ഏറ്റവും പ്രൊഫഷണൽ ആയും, കാര്യക്ഷമമായും, സൗഹാർദ്ദപരമായും പ്രവർത്തിക്കുന്നത് ഇൻഡിഗോ ആണ് എന്ന് സുകന്യ അടിവരയിട്ട് പറയുന്നു. ഇതിന് കൃത്യമായ കാരണവും സുകന്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് അനുഭവങ്ങളാണ് സുകന്യ പറയുന്നത്. ഏറെ അറേബ്യ എന്ന വിമാനത്തിൽ വച്ച് അധിക്ഷേപത്തിനിരയായ കാര്യം സുകന്യ വിവരിക്കുന്നു. ഒരു ട്രാൻസ് വ്യക്തിയാണ് എന്ന് മനസ്സിലാക്കിയപ്പോൾ വിമാനത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും അവർ തടഞ്ഞു എന്നും ഒരുപാട് സമയത്തെ തർക്കത്തിന് ശേഷമാണ് തന്നെ യാത്ര ചെയ്യാൻ അനുവദിച്ചത് എന്നും സുകന്യ പറഞ്ഞു. യാത്രയിൽ ഉടനീളം വളരെ അരോചകമായ പെരുമാറ്റമാണ് അവരിൽ നിന്നും ഉണ്ടായത് എന്നും സുകന്യ കൂട്ടിച്ചേർത്തു. ഇതിനു വിപരീതമായി ഇൻഡിഗോയിൽ നിന്നും ഉണ്ടായ അനുഭവം സുകന്യ പറയുന്നുണ്ട്.
2019 ജൂണിൽ ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് സുകന്യ പറയുന്നത്. സെക്യൂരിറ്റി ചെക്കിങ് എല്ലാം കഴിഞ്ഞ് ലോഞ്ചിൽ പോയിരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇൻഡിഗോയിൽ നിന്നും ഒരു കോൾ വന്നു. താൻ എയർപോർട്ടിൽ എത്തി എന്ന് ഉറപ്പാക്കിയ ശേഷം ഇൻഡിഗോയിൽ നിന്നുമുള്ള കുറച്ച് സ്റ്റാഫ് അംഗങ്ങൾ തന്നെ വന്നു കണ്ടു. ഹാർദ്ദവമായ പരിചയപ്പെടലിനു ശേഷം ആ വർഷത്തെ പ്രൈഡ് മാസത്തിൽ തങ്ങളുടെ പ്രൈഡ് അംബാസിഡർ ആയി തന്നെ തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് അവർ അറിയിച്ചു. അതിനുശേഷം ഒരു ബൊക്കെ നൽകി തന്നെ വിമാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന് സുകന്യ ഓർക്കുന്നു. ഇൻഡിഗോ എയർലൈൻസ് കാറിലാണ് വിമാനത്തിന്റെ അടുത്തേക്ക് തന്നെ അവർ കൂട്ടിക്കൊണ്ടുപോയത്.
വിമാനത്തിൽ പ്രവേശിച്ച ശേഷവും വളരെ സൗഹാർദ്ദപരമായ പെരുമാറ്റം ആയിരുന്നു. ഒരു ക്രൂവംഗം വന്ന പരിചയപ്പെടുകയും ഒരു ഗിഫ്റ്റ് ബോക്സ് സമ്മാനിക്കുകയും ചെയ്തു. അതിനുശേഷം നമ്മളോടൊപ്പം ഒരു സ്പെഷ്യൽ ഗസ്റ്റ് ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ക്യാപ്റ്റൻ തന്നെ പരിചയപ്പെടുത്തുകയും ചെയ്തു. ജീവിതത്തിൽ എപ്പോഴും എല്ലായിടത്തുനിന്നും അവഗണനയും പരിഹാസവും മാത്രം കേട്ട് ശീലമുള്ള ഒരു വ്യക്തിക്ക് ആകാശത്തുവച്ച് ഇത്തരം ഒരു അനുഭവമുണ്ടായപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്നും സുകന്യ പറയുന്നു. വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോൾ ക്രൂ അംഗങ്ങളോട് നന്ദി പറഞ്ഞ പുറത്തിറങ്ങാം എന്ന് കരുതിയ സമയത്ത് മറ്റൊരു സർപ്രൈസ് അവിടെ അവർ ഒരുക്കിയിരുന്നു എന്നും സുകന്യ ഓർത്തെടുക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇൻഡിഗോ ഉദ്യോഗസ്ഥരുടെ വക വരവേൽപ്പ് അവിടെയും! ഇൻഡിഗോയിൽ വലിയൊരു സൗഹൃദവലയം തനിക്കിപ്പോൾ ഉണ്ട് എന്ന് സുകന്യ വ്യക്തമാക്കുന്നു. മനുഷ്യരെ മനുഷ്യരായി കണ്ട് ചേർത്തുപിടിക്കാൻ അവർ കാണിക്കുന്ന കരുതലും സുകന്യ ചൂണ്ടിക്കാണിക്കുന്നു. മാതൃകാപരമായ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്ന ഇൻഡിഗോയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുപാട് സ്നേഹം നൽകിയാണ് സുകന്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.