ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ വി.എം വേലുമണി, എസ്. സൗന്തര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി മെഡിക്കല്‍ കോളജ് പ്രൊഫസറായ സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചു.
2016 ജൂണ്‍ 15ന് കുടുംബ കോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. വേര്‍പിരിയുന്ന സമയത്ത് താന്‍ മാലയാണ് അഴിച്ചുമാറ്റിയതെന്നും താലി മാറ്റിയില്ലെന്നുമാണ് യുവതി കോടതിയില്‍ ബോധിപ്പിച്ചത്. കുടുംബ കോടതി അപ്പീല്‍ വിവാഹമോചനം നല്‍കാത്തതിനെ തുടര്‍ന്നാണ് ശിവകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ അപ്പീലിന് മേലാണ് ശിവകുമാറിന് അനുകൂലമായ വിധി ലഭിച്ചത്.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 7 പരാമര്‍ശിച്ചുകൊണ്ട് താലി കെട്ടേണ്ട ആവശ്യമില്ലെന്നും അതിനാല്‍ ഭാര്യ അത് നീക്കം ചെയ്യുന്നത് ശരിയാണെന്ന് കരുതിയാല്‍ പോലും ദാമ്പത്യ ബന്ധത്തെ ബാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ വിവാഹച്ചടങ്ങുകളില്‍ താലി കെട്ടുന്നത് ഒഴിവാക്കാനാവാത്ത എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ”ലഭ്യമായ രേഖകളില്‍ ഹര്‍ജിക്കാരി താലി ഊരിമാറ്റിയതായി കാണുന്നു. പിന്നീട് ബാങ്ക് ലോക്കറിലാണ് അതു സൂക്ഷിച്ചുവച്ചത്. വിവാഹിതയായ ഒരു ഹിന്ദു സ്ത്രീ ഒരു ഘട്ടത്തില്‍ പോലും താലി അഴിച്ചുവയ്ക്കില്ലെന്ന് അറിയപ്പെടുന്ന വസ്തുതയാണെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീയുടെ കഴുത്തിലെ താലി വിവാഹ ജീവിതത്തിന്റെ തുടര്‍ച്ചയെ പ്രതീകപ്പെടുത്തുന്ന ഒരു വിശുദ്ധ വസ്തുവാണ്. അത് ഭര്‍ത്താവിന്റെ മരണശേഷം മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളൂ. അതിനാല്‍ ഭാര്യ അത് നീക്കം ചെയ്യുന്നത് മാനസിക ക്രൂരതയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തിയാണെന്ന് പറയാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
2011 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇക്കാലയളവിലൊന്നും അനുരഞ്ജനശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. ഭര്‍ത്താവിനെതിരെ യുവതി അവിഹിത ബന്ധവും ആരോപിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ ഭര്‍ത്താവിനെ അങ്ങേയറ്റം അപമാനിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.