ഷാരുഖ് ഖാൻ നായകനായി എത്തിയ പുതിയ ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിൽ എത്തിയ ഷാരുഖ് ചിത്രം വൻ വിജയം നേടി പ്രദർശനം തുടരുകയാണ്.
ദീപിക പാടുകോണിനെ നായികയാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 800 കോടിയിൽ അധികം കളക്ഷൻ നേടി 1000 കോടി കളക്ഷനിലേക്ക് അടുക്കുകയാണ്.
ചിത്രത്തിന് എതിരെ ബിജെപി ബഹിഷ്കരണ ആഹ്വാനം നടത്തിയെങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു ചിത്രം നേടിയത്.
ബഹിഷ്കരണാഹ്വാനങ്ങളിലും വിവാദങ്ങളിലും വീഴാതെ പഠാൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ അവസരത്തിൽ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് നടൻ പ്രകാശ് രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കുകയെ ഉള്ളൂവെന്നും കടിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ പ്രതികരണം.
“അവർക്ക് പഠാൻ ബഹിഷ്കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം(pm narendra modi movie) പ്രദർശിപ്പിക്കാനായില്ല.
അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്മീർ ഫയൽസ് എന്നും പ്രകാശ് രാജ് പറഞ്ഞു.
പഠാനിലെ ബേഷാറം രംഗ് എന്ന ഗാനം റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു ചിത്രം വിവാദത്തിലായത്.
ഗാനരംഗത്ത് ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.