ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിലാണ് മന്ത്രിക്കെതിരായ വിമർശനം.കെബി ഗണേഷ് കുമാർ എന്ന ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി തൊഴിലാളികളെയും ഡ്രൈവിങ് സ്കൂൾ സ്ഥാപനങ്ങളെയും ശത്രുതയോടാണ് കണ്ടുവരുന്നത്. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റാണ്. അതിലെ മന്ത്രിയാണ് കെബി ഗണേഷ് കുമാർ എന്ന കാര്യം അദ്ദേഹം ഇടയ്ക്ക് മറന്നുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് താൻ ഓർമിപ്പിക്കുന്നതെന്ന് കെകെ ദിവാകരൻ പറഞ്ഞു.
കഴിഞ്ഞ മാസം 21നാണ് സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു ഗതാഗത വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്. പ്രതിദിനം നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 50 ആക്കി കുറച്ചിരുന്നു. ഇതിനെതിരെ സിഐടിയു രംഗത്തെത്തിയിരുന്നു.സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ട്രേഡ് യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ അന്തിമ തീരുമാനം എടുക്കൂവെന്ന് അറിയിച്ചിരുന്നു. എന്നാൽ നടപടികളുമായി ഗതാഗത വകുപ്പ് മുൻപോട്ടു പോകുന്നതിനെതിരെയാണ് സിഐടിയു സമരം ശക്തമാക്കിയത്.