ചുരുളി സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുമ്പോൾ ഹരീഷ് പേരടിയുടെ ഒരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. ആ പോസ്റ്റിലൂടെ. ചുരുളി ഒരു സ്വപ്നലോകം അല്ല. നമ്മൾ ജീവിക്കുന്ന യഥാർത്ഥ ജീവിതമാണ്. നിയമം നടപ്പിലാക്കേണ്ടവർ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട്, അവരുടെ ഒരു ക്രിമിനൽ ലോകത്തോട് എങ്ങനെയാണ് പൊരുത്തപ്പെട്ട് വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ്. ജനാധിപത്യം ഇല്ലാതായ ഒരു ലോകത്തു നിന്നും നിങ്ങൾക്ക് ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ കണ്ടുപിടിക്കാൻ എളുപ്പമല്ല എന്നുറക്കെ പറയുന്ന ചിത്രം.
ചുരുളിൽ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫെയ്ക്ക് ഐഡി കളിൽ ജീവിക്കുന്നവരാണ്. അതുകൊണ്ടാണ് ലൈംഗിക അവയവങ്ങളുടെ പേരും ചേർത്ത് തന്തക്കും തള്ളക്കും വിളിച്ചു മറ്റു മനുഷ്യരെ അപമാനിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിൽ അവനവനെ ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങൾ പറയുന്ന മനുഷ്യരെ അപമാനിക്കാൻ ഉപയോഗിക്കുന്ന അതേ ഭാഷ. നിരന്തരമായ ഉപയോഗം മൂലം അവർ പോലുമറിയാതെ അത് അവരുടെ ഭാഷയായി മാറുന്ന മാജിക്. പോലീസിന് സ്വന്തം വേഷത്തിലും സ്വന്തം പേരിലും കടന്നു വരാൻ പറ്റാത്ത ഒരു ലോകത്തേക്ക് മതത്തിനു സ്വന്തം വേഷത്തിലും ഒരു തടസ്സങ്ങളും ഇല്ലാതെ എളുപ്പത്തിൽ കാണുന്ന വരാൻ പറ്റുമെന്ന് ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം.
ഒരു ഫാസിസ്റ്റ് ലോകത്ത് ആയുധങ്ങൾ നഷ്ടപ്പെട്ട, വ്യക്തിത്വം നഷ്ടപ്പെട്ട ആരാലും തിരിച്ചറിയപ്പെടാതെ മനുഷ്യരായി കഥാപാത്രങ്ങൾ മാറുമ്പോൾ അത് ക്ലൈമാക്സ് അല്ല. അതിഭീകരമായ ഒരു തുടർച്ചയെ ഓർമ്മപ്പെടുത്തുകയാണ്. ഫാസിസ്റ്റ് പാലം കടക്കുന്നതുവരെ നാരായണ. അത് കഴിഞ്ഞാൽ കൂരായണ. എന്ന് പറയാതെ പറഞ്ഞ ദൃശ്യം ലോകസിനിമയിൽ തന്നെ അപൂർവം.
ഈ പോസ്റ്റിന് അഭിപ്രായ പട്ടികയിൽ പോലും ചുരുളി നിവാസികൾ കടന്നുവരും, ജാഗ്രതൈ. ലിജോ നിങ്ങൾ യഥാർത്ഥ കലാകാരനാണ്. ആശംസകൾ. പോസ്റ്റിൽ പറയുന്നു.