ഇത്തവണ ബിജെപിക്ക് തനിച്ച് 370 സീറ്റുകൾ ലഭിക്കുമെന്നും മോദി പറഞ്ഞത് വലിയ ചർച്ച ആയിരിക്കുകയാണ്.തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളും ബി ജെ പി തൂത്തുവാരുമെന്ന് പറയുകയാണ് ടൈംസ് നൗ-മാട്രിസ് അഭിപ്രായ സർവ്വേ.തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻഡിഎയ്ക്ക് 366 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് സർവ്വേ പറയുന്നു. ഇന്ത്യ സഖ്യത്തിന് 104 സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസ് 73 സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു. എൻ ഡി എയ്ക്ക് 41.8 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും ഇന്ത്യ ബ്ലോക്കിന് 28.6 ശതമാനം വോട്ടുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. മറ്റ് പാർട്ടികൾക്ക് 29.6 ശതമാനം ലഭിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
2019 ൽ എൻ ഡി എയ്ക്ക് 353 സീറ്റുകളായിരുന്നു ലഭിച്ചത്. ബി ജെ പിക്ക് മാത്രം 37.76 ശതമാനം വോട്ടുകൾ നേടാൻ സാധിച്ചിരുന്നു. അതേസമയം കോൺഗ്രസിന് ലഭിച്ചത് 52 സീറ്റുകളായിരുന്നു. കോൺഗ്രസ് നയിക്കുന്ന യു പി എ സഖ്യത്തിന് 91 സീറ്റുകളും.അതേസമയം ഇത്തവണയും കോൺഗ്രസിനും കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനും കനത്ത തിരിച്ചടിയാണ് സംസ്ഥാനങ്ങളിൽ സർവ്വേ പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വളരെ അധികം നിർണായകമായ സംസ്ഥാനങ്ങളിലൊന്നായ യുപിയിൽ ബി ജെ പി അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പറയുന്നത്. 77 സീറ്റുകൾ ബി ജെ പി നേടും. ഇന്ത്യ സഖ്യത്തിന് 3 സീറ്റുകളും പ്രവചിക്കുന്നു. ബി എസ് പി സംപൂജ്യരാകുനെന്നാണ് സർവ്വേ പറയുന്നത്. ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി ബി ജെ പി കൂറ്റൻ വിജയം ആവർത്തിക്കും. ബി ജെ പിക്ക് 28 സീറ്റുകളും കോൺഗ്രസിന് 1 സീറ്റുമാണ് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സംപൂജ്യരാകും. ബി ജെ പി ആകെയുള്ള 5 സീറ്റുകളും തൂത്തുവാരും. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പാർട്ടിക്ക് രക്ഷയുണ്ടാകില്ല. നാല് സീറ്റിൽ 3 ഉം ബി ജെ പി നേടും. ഒരു സീറ്റ് മാത്രമായിരിക്കും കോൺഗ്രസിന് ലഭിക്കുക. രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളും ബി ജെ പി നേടും. ആം ആദ്മി ഭരിക്കുന്ന പഞ്ചാബിൽ ആപ്പിന് 5 സീറ്റുകളും കോൺഗ്രസിനും ബി ജെ പിക്കും 3 വീതം സീറ്റുകളുമായിരിക്കും ലഭിക്കുകയെന്നും സർവ്വേ പറയുന്നു.