ഇത്തവണ ലോക് സഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. മണ്ഡലത്തിൽ ഉൾപ്പെട്ട പുതുക്കാട് പള്ളി വികാരി ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്നുവെന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതുക്കാട് ഫൊറോന പള്ളിവികാരി ഫാദർ തെക്കാനത്ത് പോൾ സുരേഷ് ഗോപിയുമായി വേദിപങ്കിട്ട് സംസാരിക്കുന്ന ദൃശ്യമാണിത്. എന്നാൽ പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.അതേ സമയം 2023 ഡിസംബറിൽ നടന്ന പരിപാടിയുടെ വീഡിയോയാണിത്. പ്രചാരണം തെറ്റാണെന്ന് ഫാദർ തെക്കാനത്ത് പോൾ വ്യക്തമാക്കി.
വൈറൽ പോസ്റ്റുകളിൽ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കീവേഡ് സെർച്ച് നടത്തിയപ്പോൾ “സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം” എന്ന തലകെട്ടോടെ കൈരളി ടിവി പ്രസിദ്ധീകരിച്ച വാർത്ത ലഭ്യമായി. പ്രചാരത്തിലുള്ള പോസ്റ്റുകൾ വ്യാജമാണെന്ന് ഈ വാർത്തയിൽ പറയുന്നുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനോരമ ന്യൂസ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലഭ്യമായി. പുതുക്കാട് ഫൊറോന പള്ളിവികാരി ഫാദർ തെക്കാനത്ത് പോൾ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ “സുരേഷ് ഗോപിക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്തെന്നത് വ്യാജവാര്‍ത്ത..” എന്ന തലകെട്ടോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ നടന്ന പരിപാടിയിൽ നിന്നുള്ള ദൃശ്യമാണിതെന്നും ഇതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ഫാദർ തെക്കാനത്ത് പോൾ വീഡിയോയിൽ പറയുന്നുണ്ട്.