വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ചു. മെൽബൺ വിമാനത്താവളത്തിൽ അധികൃതർ താരത്തെ തടഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ ലോക്ഡൗൺ അടക്കം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ജോക്കോവിച്ചിന് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്ട്രേലിയയിൽ തന്നെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. വിമാനം ഇറങ്ങിയ ജോക്കോവിച്ചിന് വാക്സിൻ ഡോസുകൾ പൂർണമായി എടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വാക്സിൻ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങൾ കാണിക്കാൻ ജോക്കോവിച്ചിന് കഴിഞ്ഞില്ല.
താരത്തോട് കാണിച്ചത് മോശം പെരുമാറ്റമാണെന്ന് സെർബിയ കുറ്റപ്പെടുത്തി. ജോക്കോയോട് ഫോണിൽ സംസാരിച്ച സെർബിയൻ പ്രസിഡന്റ് രാജ്യം മുഴുവൻ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു. നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകൻ അറിയിച്ചു.
ജനുവരി 17-നാണ് ഓസ്ട്രേലിയൻ ഓപ്പൺ മത്സരങ്ങൾ ആരംഭിക്കുന്നത്. ജോക്കോയ്ക്ക് പ്രത്യേക പരിഗണന ഒന്നും നൽകിയിട്ടില്ലെന്ന് ടൂർണമെന്റ് മേധാവി പറഞ്ഞു. 20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ താരമാണ് ജോക്കോവിച്ച്.