കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മിഠായി തെരുവിൽ ഇറങ്ങി സഞ്ചരിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ.ഗവർണർക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ആണ് എകെ ബാലൻ പറയുന്നത്.
ഗവർണർ കോഴിക്കോട് മിഠായി തെരുവിൽ ഇറങ്ങി സഞ്ചരിച്ചത് അവിശ്വസനീയമായ കാര്യമാണ്, എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയുമെന്നും എകെ ബാലൻ ചോദിച്ചു.
ഗവർണറെ പോലെയുള്ള ഒരാൾക്ക് ഭക്ഷണം കൊടുക്കുമ്പോഴൊക്കെ ആരെങ്കിലും രുചിച്ച് നോക്കിയതിന് ശേഷമാണ് നൽകുന്നത്. അതുപോലെ സെക്യൂരിറ്റി മുന്നറിയിപ്പില്ലാതെ പോകാനും സാധിക്കില്ല. എത്രയധികം ആൾക്കാരുള്ളതാണ് അവിടെ? എകെ ബാലൻ ചോദിച്ചു.
തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. ജനങ്ങൾക്കൊപ്പം സെൽഫിയെടുത്തും കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചുമായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. ഒടുവില്‍ ഹൽവ കടയിൽ കയറി ഹൽവ വാങ്ങിയാണ് ഗവർണർ മടങ്ങിയത്.