കോവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പിൽ സർക്കാരിന് ഫുൾ A പ്ലസ്.
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നു. നാലേകാൽ ലക്ഷം വിദ്യാർത്ഥികളാണ് പത്താം തരത്തിൽ ആകെ പരീക്ഷ എഴുതിയത്. 98.82% ആണ് ഇക്കുറി സംസ്ഥാനത്തെ വിജയശതമാനം. കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും വിജയകരമായി പരീക്ഷയും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും നടത്താൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് നൂറിൽ നൂറുമാർക്ക്.
ലോക്ക് ഡൗണിന് മുന്ൻപ് മാർച്ച് പത്തിനാണ് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. എന്നാൽ കോവിഡ് ഭീതിയിൽ ഏതാനും പരീക്ഷകൾ മാറ്റിവെക്കേണ്ടി വരികയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30വരെയാണ് നടത്തിയത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടും അതീവ ജാഗ്രതയോടെയുള്ള പരീക്ഷാ നടത്തിപ്പും വഴിയാണ് സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും എസ്എസ്എൽസി പരീക്ഷ വിജയകരമായി തീർക്കാനും ഫലപ്രഖ്യാപനം ഉൾപ്പെടെ നടത്താനും കഴിഞ്ഞത്. സിബിഎസ്ഇക്കും രാജ്യത്തെ പല സംസ്ഥാനത്തെയും ബോർഡുകൾക്കും പത്ത്/ ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേരളത്തിൽ പത്താം ക്ലാസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ പതിമൂന്നുലക്ഷം വിദ്യാർത്ഥികൾ ഈ കോവിഡ് കാലത്തും പരീക്ഷയെഴുതിയത്. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് ഇത് അഭിമാനാർഹമായ നേട്ടമാണ്. മറ്റ് പല സംസ്ഥാന ബോർഡുകൾക്കും പത്താം ക്ലാസ് വാർഷിക പരീക്ഷ തന്നെ ഒഴിവാക്കി അർദ്ധ വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഫലനിർണ്ണയം നടത്തേണ്ടിവന്ന സാഹചര്യത്തിലാണ് കേരളം വേറിട്ടുനിന്നതെന്നോർക്കണം.
അതിവിപുലമായ രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരീക്ഷയ്ക്കുള്ള സൗകര്യമൊരുക്കുക വെല്ലുവിളി തന്നെയായിരുന്നു. അതാണ് ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി പരീക്ഷാ ഹാളിലേക്ക് കടക്കുന്നതിനുമുൻപ് വിദ്യാർത്ഥികളെ സ്ക്രീൻ ചെയ്യാൻ അയ്യായിരം ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ സംസ്ഥാനത്താകെയുള്ള മൂവായിരം പരീക്ഷാ സെന്ററുകളിൽ സജ്ജമാക്കി. കൂടുതൽ താപനിലയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകം സജ്ജീകരിച്ച മുറി ഏർപ്പെടുത്തി. കണ്ടെയിൻമെന്റ് സോണിൽ നിന്നുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക പരീക്ഷാ മുറികൾ തയ്യാറാക്കി. അഞ്ചുലക്ഷത്തിലധികം സുരക്ഷാ മാസ്കുകൾ, അധ്യാപകർക്ക് ഗ്ലൗസ് എന്നിവ ആവശ്യാനുസരണം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചു. സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പെടെ പരീക്ഷാ ഹാളിലും പരീക്ഷാ സെന്ററിലും പാലിക്കേണ്ട മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
വിദ്യാർത്ഥികൾ പരസ്പരവും ഇൻവിജിലേറ്റേഴ്സും വിദ്യാർത്ഥികളും തമ്മിലുമുള്ള ശാരീരിക അകലം കൃത്യമായി പാലിക്കാൻ വ്യക്തമായ പ്രോട്ടോക്കോളുകൾ വിശദീകരിച്ചുകൊടുക്കാനും ഈ ലഖുലേഖകൾക്കായി.
ചോദ്യപ്പേറും ഉത്തരക്കടലാസുകളും ഗ്ലൗസ് ധരിച്ച ശേഷം മാത്രമേ അധ്യാപകർ സ്പർശിക്കാവു എന്ന നിർദേശവും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കി. ഓരോ പരീക്ഷയ്ക്കും ശേഷം ക്ളാസുകൾ അണുവിമുക്തമാക്കുവാൻ തീരുമാനമെടുത്തു. അത് കഴിഞ്ഞുമാത്രം അടുത്ത ബാച്ചിന് പ്രവേശനം അനുവദിച്ചു. പരീക്ഷാഹാളുകൾ അണുവിമുക്തമാക്കാൻ കൂടുതൽ ശുചീകരണ തൊഴിലാളികളെ കുടുംബശ്രീ മുഖേനെ സജ്ജമാക്കി.
അവശ്യം വേണ്ട വിദ്യാർത്ഥികൾക്ക്
ബസ് സൗകര്യമൊരുക്കാൻ പിടിഎ കമ്മിറ്റികളോട് നിർദ്ദേശിച്ചു. ഏതെങ്കിലും കാരണവശാൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേവ് എ ഇയർ പോലുള്ള പകരം സംവിധാനങ്ങൾ ഉറപ്പുവരുത്തി.
എല്ലാ പരീക്ഷകേന്ദ്രങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ സേവനമടക്കം ആദ്യ ദിനം മുതൽ തന്നെ ലഭ്യമാക്കി. ഒരു ഹാളിൽ പരമാവധി 20 കുട്ടികളെയാണ് പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നത്. സ്കൂളുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചതിനാൽ കൊവിഡ് കാലത്തും സുരക്ഷിതമായി പരീക്ഷയെഴുതാൻ നമ്മുടെ കുട്ടികൾക്കായി. കോവിഡ് പ്രോട്ടോക്കോൾ നൂറുശതമാനം പാലിച്ചു കൊണ്ട് പരീക്ഷകൾ പൂർത്തിയാക്കാൻ സാധിച്ചതിനാൽ സംസ്ഥാനത്തെവിടെയും വിദ്യാർത്ഥികൾക്ക് പരീക്ഷാവേളയിൽ അണുബാധയുണ്ടായില്ല. സമയത്തിന് പരീക്ഷയും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും നടന്നതിനാൽ നമ്മുടെ കുഞ്ഞുങ്ങൾക്കിനി ആശങ്ക വേണ്ടതില്ല.
പത്താം ക്ലാസിൽ വിജയം കൈവരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും അഭിവാദ്യങ്ങൾ. പ്രതിസന്ധിയിലും വിജയകരമായി പരീക്ഷ നടത്തിയ സർക്കാരിനുമിത് നൂറുമേനി വിജയം.