ബെംഗളൂരു; ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതിയെ വെറുതെ വിട്ട് കര്‍ണാടക ഹൈക്കോടതി.ജീവനില്ലാത്ത ശരീരവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടയാളെ ഐപിസി. 376 വകുപ്പ് പ്രകാരം പീഡനത്തിനോ ബലാത്സംഗത്തിനോ ശിക്ഷിക്കാന്‍ കഴില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വെറുതെ വിട്ടത്.
അതേസമയം ശവരതി ബലാത്സംഗ കുറ്റപരിധിയില്‍ കൊണ്ടുവരാന്‍ നിയമഭേദഗതിക്കു കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശവും നല്കി. ജസ്റ്റിസുമാരായ വെങ്കിടേഷ് നായിക്, ബി. വീരപ്പ എന്നിവരുടെതാണ് വിധി.
തുമക്കൂരുവില്‍ 2015 ജൂണ്‍ 25ന് കംപ്യൂട്ടര്‍ ക്ലാസില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ 21 വയസുകാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം 22 വയസുകാരന് ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്.
2017 ഓഗസ്റ്റില്‍ കൊലപാതക കുറ്റത്തിന് വിചാരണ കോടതി ഇയാള്‍ക്കു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബലാത്സംഗ കുറ്റത്തിനു മറ്റൊരു 10 വര്‍ഷവും തടവു വിധിച്ചു. ഇതിനെ ചോദ്യം ചെയ്തു പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ശവഭോഗത്തിനു ശിക്ഷ വിധിക്കാന്‍ വ്യവസ്ഥയില്ലെന്ന് ഇയാള്‍ വാദിച്ചു. മൃതദേഹത്തെ വ്യക്തിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കാരണമാണ് വാദത്തില്‍ ഇയാള്‍ ചൂണ്ടിക്കാട്ടിയത്.
തുടര്‍ന്നാണു കോടതി ബലാത്സംഗ കുറ്റം തള്ളി, കൊലക്കുറ്റത്തിനു മാത്രമായി ശിക്ഷ ചുരുക്കിയത്. അതേസമയം ഐപിസി 377 ഭേദഗതി ചെയ്തു ശവഭോഗവും കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രിട്ടന്, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ശവഭോഗം ക്രിമിനല്‍ കുറ്റമാണെന്നു ചൂണ്ടികാണിച്ചാണു കോടതി സര്‍ക്കാരിനോടു നടപടിക്കു നിര്‍ദേശിച്ചത്. കൂടാതെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ മോര്‍ച്ചറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദേശം നല്കി.
മൃതദേഹങ്ങളോട് അനാദരമായി പെരുമാറുന്നതു തടയാനാണിതെന്ന് കോടതി വ്യക്തമാക്കി.