കഴിഞ്ഞ നവംബർ അവസാനത്തോടെ കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ പടർന്നുപിടിച്ച ശേഷം ലോകത്ത് 130 ദശലക്ഷം കേസുകളും 500,000 മരണങ്ങളുമാണ് രേഖപ്പെടുത്തിയതെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റായായിരുന്നു ഇതുവരെയുണ്ടായ വകഭേദങ്ങളിൽ ഏറ്റവും മാരകമെന്നായിരുന്നു കരുതിയിരുന്നത്. ഒമിക്രോണെ ഭയപ്പെടേണ്ടതില്ല എന്ന രീതിയിൽ പൊതുവെ അഭിപ്രായം പരന്നു. എന്നാൽ ഫലപ്രദമായ വാക്സിനുകൾ ഭൂരിപക്ഷം ജനങ്ങളിലേക്ക് എത്തിയിട്ടും മരണം അര ദശലക്ഷം കടന്നു എന്നത് വലിയൊരു ദുരന്തത്തിന്റെ വ്യാപ്തിയാണ് തുറന്ന് കാണിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒയുടെ ഇൻസിഡന്റ് മാനേജർ അബ്ദി മഹമൂദ് പറഞ്ഞു.
അതേസമയം റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാളും എത്രയോ ഇരട്ടി മരണങ്ങളും രോഗങ്ങളുമുണ്ടായെന്നതാണ് യാഥാർഥ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് സാങ്കേതിക മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു. തങ്ങൾ ഇപ്പോഴും ഈ മഹാമാരിയുടെ നടുവിലാണ്. നാം അതിന്റെ അവസാനത്തോട് അടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. പല രാജ്യങ്ങളും ഇതുവരെ ഒമിക്രോണിന്റെ കൊടുമുടി കടന്നിട്ടില്ല. ഏതാനും ആഴ്ചകളായി തുടർച്ചയായി മരണങ്ങളുടെ എണ്ണം വർധിച്ചതിൽ അതീവ ആശങ്കയിലാണെന്നും വാൻ കെർഖോവ് പറഞ്ഞു.