ആലത്തൂർ സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഡോ. ടിഎൻ സരസുവാണ്. വിവാദങ്ങളുടെ പേരിൽ കേരളസമൂഹത്തിൽ ഏറെ ചർച്ചയിൽ വന്നിട്ടുള്ള പേരാണ് ടിഎൻ സരസുവിന്റേത്. 2016 ഏപ്രിൽ മാസത്തിൽ സരസു പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പലായി വിരമിക്കുന്ന ദിവസം കോളേജിനു മുന്നിൽ ഒരു കുഴിമാടം പ്രതിക്ഷപ്പെട്ടു. കുഴിമാടത്തിന്മേല് ഒരു റീത്തും വെച്ചിരുന്നു. വിദ്യാര്ത്ഥിസംഘടനയായ എസ്എഫ്ഐയാണ് ഇത് ചെയ്തതെന്ന് സരസു ആരോപിച്ചു. സംഭവത്തിൽ 4 എസ്എഫ്ഐ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.15 വിദ്യാർത്ഥികൾക്കെതിരെ കേസുണ്ടായിരുന്നു. എല്ലാവരെയും കോടതി വെറുതെ വിട്ടു. പ്രിൻസിപ്പലിനോട് ആശയപരമായി വിയോജിപ്പുണ്ടെന്നും എന്നാൽ കുഴിമാടം തീർത്തത് എസ്എഫ്ഐ അല്ലെന്നുമാണ് എസ്എഫ്ഐ വാദിച്ചത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരാണ് കുഴിമാടം നിർമ്മിച്ചതെന്നത് പുറത്ത് കൊണ്ടുവരണമെന്നും എസ്എഫ്ഐ പിന്നീട് പ്രതികരിക്കുകയുണ്ടായി.
2016ലെ സംഭവത്തിൽ ടിഎൻ സരസു ഇപ്പോഴും പ്രതികരണം നടത്തുന്നത് കാണാം ഫേസ്ബുക്കിൽ ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് അവർ ഇട്ട പോസ്റ്റിലെ ചില വരികൾ ഇങ്ങനെ: “2016 ൽ ഞാൻ പറഞ്ഞിരുന്നു എച് എ പൈ യെ എല്ലാത്തരത്തിലും സഹായിക്കുന്നത് ഒരു പ്രേത്യേകതരം അധ്യാപക സംഘടന ആണെന്ന്. ഇതൊരു പരസ്പര സഹകരണ സംഘമാണ്.”ബിജെപിയോട് സരസുവിന് ചായ്വുണ്ടെന്ന് 2016ൽ തന്നെ എസ്എഫ്ഐ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. അന്ന് അവരതിനെ എതിർക്കുകയാണ് ചെയ്തത്. തന്നെ കാണാൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി വന്നിരുന്നു എന്നതല്ലാതെ താൻ ബിജെപിയുമായി ബന്ധമുള്ള ആളല്ലെന്ന് അവർ 2018ൽ 24 ന്യൂസിന്റെ ജനകീയ കോടതി പരിപാടിയിൽ പറയുകയുണ്ടായി. എംഎ ബേബി തന്നെ ബിജെപിക്കാരിയെന്ന് വിശേഷിപ്പിച്ചതിനെ ടിഎൻ സരസു വിമർശിക്കുകയുണ്ടായി. “ഞങ്ങൾ കുടുംബമായിട്ട് സിപിഎമ്മുകാരാണ്. എന്റെ ഭർത്താവ് അജയകുമാർ സിപിഎമ്മിൽ ഇപ്പോഴും പ്രവർത്തിക്കുന്നയാളാണ്,” അന്ന് സരസു പറഞ്ഞു. എന്നാൽ ഇവ് ബിജെപി അനുഭാവിയാണെന്ന നിലപാടിൽ എസ്എഫ്ഐ ഉറച്ചു നിന്നു. വിക്ടോറിയ കോളേജിൽ ടിഎൻ സരസുവും എസ്എഫ്ഐയും നിരന്തരമായി പ്രശ്നങ്ങളിലായിരുന്നെന്ന് അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.