വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം സിപിഎം ഉയർത്തിയെന്ന കോൺഗ്രസിന്റെ ആക്ഷേപം നിലനിൽക്കെയാണ് മുരളീധരനും ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചത്.വടകരയിൽ സിപിഎം അരുതാത്ത പല കാര്യങ്ങളും ചെയ്തെന്നും ഷാഫി ജയിച്ചാൽ വടകര എന്നന്നേക്കുമായി നഷ്ടമാവുമെന്ന ഭയമാണ് സിപിഎമ്മിനെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം വടകരയിൽ അരുതാത്ത പലതും ചെയ്തത്, അതുകൊണ്ടാണ് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഒന്നും ഇല്ലാതിരുന്ന പ്രശ്നങ്ങൾ ഇപ്പോൾ ഉയർന്നു വന്നതെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഷാഫിയുടെ മതവും ഒരു ഘടകം ആയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് പകരം കടന്നുവന്ന മുരളീധരൻ വൻ ഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിച്ചിരുന്നു. എന്നാൽ ഇക്കുറിയും ഇവിടെ രണ്ടാമൂഴം കിട്ടുമെന്ന് കരുതിയ മുരളീധരനെ അവസാന നിമിഷം തൃശൂരിലേക്ക് പറിച്ചു നടുകയായിരുന്നു.രാഹുൽ ഗാന്ധിക്ക് എതിരെ പിവി അൻവർ എംഎൽഎ നടത്തിയ പരാമർശത്തിന് എതിരെയും കെ മുരളീധരൻ കടുത്ത രീതിയിൽ പ്രതികരിച്ചു. അൻവർ നടത്തിയ പ്രസ്താവനയ്ക്ക് ജനം തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നാണ് മുരളീധരൻ പറയുന്നത്. കൂടാതെ അൻവറിന്റെ പ്രസ്താവന തള്ളിക്കളയാത്ത മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന അധ്യക്ഷനും ഇതൊരു കൂട്ടായ നടപടി ആണെന്നതിന്റെ സൂചന നൽകുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രചരണ വേളയിലായിരുന്നു പിവി അൻവർ നേരത്തെ രാഹുൽ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തുന്ന രീതിയിൽ സംസാരിച്ചത്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്നും അദ്ദേഹം നാലാംകിട പൗരനായി മാറിയെന്നും അൻവർ ആരോപിച്ചിരുന്നു. പേരിനൊപ്പമുള്ള ഗാന്ധി കൂട്ടി വിളിക്കാൻ കഴിയാത്ത നിലയിലേക്ക് രാഹുൽ അധപതിച്ചെന്നും അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.’നെഹ്റു കുടുംബത്തിന്റെ ജനിറ്റിക്സിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? എനിക്ക് ഈ കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം. രാഹുൽ മോദിയുടെ ഏജന്റാണോ എന്ന് സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്’ അൻവർ പ്രസംഗത്തിനിടെ പറഞ്ഞു.