അയർലൻഡിനെതിരായ പര്യടനത്തിനായി ഡബ്ലിനിലേക്ക് പോകാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തത് സെലക്ടർമാർക്ക് ഹാർദിക് പാണ്ഡ്യയിൽ ഉള്ള വിശ്വാസം കാണിക്കുന്നു. ഭുവനേശ്വർ കുമാറിനെ വൈസ് ക്യാപ്റ്റനായും അവർ തിരഞ്ഞെടുത്തു. ബുധനാഴ്ചയാണ് ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി അയർലൻഡിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള 17 അംഗ ടീമിനെ തീരുമാനിച്ചത്. ഋഷഭ് പന്തിന് ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചപ്പോൾ സൂര്യകുമാർ യാദവ് ടീമിൽ തിരിച്ചെത്തി. യാദവ് തിരിച്ചുവരവിന് പുറമെ, രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസണിലും രാഹുൽ ത്രിപാഠിയിലും സെലക്ഷൻ കമ്മിറ്റി വിശ്വാസം അർപ്പിച്ചതായി കാണാം. ഹാർദിക്കിന്റെ നേതൃത്വത്തിൽ ഐപിഎൽ 2022 സീസണിൽ, പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ കന്നി സീസണിൽ കിരീടത്തിലേക്ക് നയിച്ചതിന്, ക്യാപ്റ്റന്റെ തൊപ്പി അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചതായി പറയാം.
ഇതിഹാസതാരം സുനിൽ ഗവാസ്കറെപ്പോലുള്ളവർ ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ചിരുന്നു. മറുവശത്ത്, ഐപിഎൽ 2022 ഫൈനലിലേക്ക് റോയൽസിനെ നയിച്ച സാംസൺ ടീമിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയും ഐപിഎല്ലിലെ ത്രിപാഠിയുടെ പ്രകടനത്തിൽ അദ്ദേഹത്തിന് തന്റെ കന്നി ഇന്ത്യാ കോൾ അപ്പ് ലഭിക്കുകയും ആയിരുന്നു. നിലവിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ, ഹാർദിക് വൈസ് ക്യാപ്റ്റൻ ആണ്, കെ എൽ രാഹുൽ പരിക്കേറ്റ് പുറത്തായതിന് ശേഷം ഋഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ബുധനാഴ്ച ഒരു പ്രസ്താവനയിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ സൂചിപ്പിച്ചത്, “ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി 17 അംഗ ടീമിനെ അയർലൻഡിനെതിരായ ടി20 ഐ പരമ്പരയ്ക്കായി തിരഞ്ഞെടുത്തു. ടീം ഇന്ത്യ ജൂൺ 26, 28 തീയതികളിൽ ഡബ്ലിനിൽ രണ്ട് ടി20 മത്സരങ്ങൾ കളിക്കും.” എന്നാണ്. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിലവിലെ ടി20 പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചിരുന്ന സ്ഥിരം ടി20 നായകൻ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്ക് അയർലൻഡിനെതിരായ ടി20 മത്സരങ്ങളും നഷ്ടമാകും.
ഇന്ത്യയുടെ ട്വന്റി20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്