സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. അതെ സമയം ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.അതെ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച സി. രഘുനാഥ്, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്.
കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി രഘുനാഥ് ഈ മാസം ആദ്യം കോൺഗ്രസ് വിട്ടിരുന്നു. കോൺഗ്രസിനകത്ത് ഗ്രൂപ്പ് വേണ്ടെന്ന് പറഞ്ഞവരൊക്കെ നാലും അഞ്ചും ഗ്രൂപ്പുകളുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.1973-ൽ സുധാകരനൊപ്പം ബ്രണ്ണൻ കോളേജിൽ കെ.എസ്.യു. പ്രവർത്തനം ആരംഭിച്ച ആളാണ് താൻ. കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാർട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.