പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ റാഗിങ്ങിന് വിധേയമായതിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥൻ മാസങ്ങളോളം പലവിധ പീഡനങ്ങൾ നേരിട്ടിരുന്നു.എട്ടു മാസത്തോളം എല്ലാ ദിവസവും കോളേജ് യൂണിയൻ പ്രസിഡണ്ട് അരുണിന്റെ മുറിയിൽ ഹാജരായി ഒപ്പിടണമായിരുന്നെന്ന് സഹപാഠി നൽകിയ മൊഴിയിൽ പറയുന്നു. കോളേജിലെ ആന്റി റാഗിങ് സ്ക്വാഡിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നോട് സിദ്ധാർത്ഥൻ ഇക്കാര്യം നേരിട്ട് പറഞ്ഞിരുന്നതായും സഹപാഠി മൊഴിയിൽ പറയുന്നുണ്ട്.മറ്റൊന്ന്,പതിനാറാം തിയ്യതി ഹോസ്റ്റലിനു സമീപത്തെ കുന്നിൻമുകളിൽ സിദ്ധാർത്ഥനെ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. മുഖ്യപ്രതികളായ കാശിനാഥന്റെയും സിൻജോയുടെയും നേതൃത്വത്തിലായിരുന്നു ഇത്. ഈ സംഘത്തിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നെന്ന വിവരവും ആന്റി റാഗിങ് സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത് പോലീസ് ചെയ്യട്ടെ എന്ന നിലപാടാണ് ആന്റി റാഗിങ് സ്ക്വാഡ് എടുത്തത്.
ഫെബ്രുവരി പതിനാറിന് ആറ് മണിക്കൂറോളം നീണ്ട റാഗിങ് പീഡനങ്ങൾക്കും ആൾക്കൂട്ട വിചാരണയ്ക്കും സിദ്ധാർത്ഥൻ ഇരയായിരുന്നു. ഇതിന്റെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിദ്ധാർത്ഥിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. കുന്നിൻമുകളിലെ മർദ്ദനസമയത്ത് ഒരു പെൺകുട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന മൊഴി ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണായകമാണ്. എന്നാൽ ഈ വിഷയം പോലീസിന് വിട്ടുകൊടുക്കുകയാണ് ആന്റി റാഗിങ് സ്ക്വാഡ് ചെയ്തിരിക്കുന്നത്. സിദ്ധാര്ഥന് മോശമായി പെരുമാറിയെന്ന് ഇന്റേണല്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയുടെ പകര്‍പ്പ് എസ്എഫ്ഐ ഏരിയാകമ്മിറ്റി ഭാരവാഹികൾ കോളേജിലെത്തി വാങ്ങിക്കൊണ്ടു പോയതായും ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്ടിൽ പറയുന്നു.