തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി തീരുമാനിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ശശി തരൂർ എംപി.
തിരുവനന്തപുരത്ത് നരേന്ദ്ര മോദി മത്സരിച്ചാലും എതിരിടാൻ തയാറാണെന്നും എതിരാളിയായി ആരു വന്നാലും ഭയമില്ലെന്നും ശശി തരൂർ എംപി പറഞ്ഞു.
‘‘തിരുവനന്തപുരത്തു ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾക്കറിയാം. എതിരാളികൾ അവരുടെ കാര്യം പറയുമ്പോൾ ഞാൻ എന്റെ റെക്കോർഡുകൾ ചൂണ്ടിക്കാണിക്കും എന്നും ശശി തരൂർ പറഞ്ഞു.
ഇനി മത്സരിക്കേണ്ട എന്ന് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. മറ്റു പല മേഖലകളിൽ ശ്രദ്ധിക്കണമെന്ന ചിലരുടെ അഭിപ്രായം കണക്കിലെടുത്തായിരുന്നു അത്.
ആരോഗ്യമുണ്ടെങ്കിൽ പ്രവർത്തിക്കണം, മത്സരിക്കണം എന്നാണ് ഇപ്പോൾ എല്ലാവരും ആവശ്യപ്പെടുന്നത്’’– തരൂർ പറഞ്ഞു.
ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. ബിജെപി സർക്കാരിനെ മാറ്റിയില്ലെങ്കിൽ അവർ ഭാരതത്തെ തന്നെ മാറ്റുമെന്നാണു ഭയം ഉണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.