എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ്. ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലുമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്.
പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു. എ.കെ.ജി സെന്ററിനെതിരെ ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
എ.കെ.ജി സെന്റര്‍ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനു നേരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്.
അതേസമയം, വിശദാംശങ്ങള്‍ വന്നിട്ട് പ്രതികരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. ആരുടെങ്കിലും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പ്രതിയുടെയും സൂത്രധാരന്റെയും വിവരങ്ങള്‍ പുറത്തുവിടട്ടേയെന്നും സതീശന് പറഞ്ഞു.
ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായത്. ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്. കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്.