തിരുവനന്തപുരം: സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും ബിജെപി നേതാവ് സുരേഷ് ഗോപി, ‘എം വി ഗോവിന്ദനോട് ചോദിക്കൂ’ എന്ന് പറഞ്ഞ് മടക്കിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സഹായം ചോദിച്ചുവരുന്നവരെ ആട്ടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
അപൂർവ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണൽ ഒരുക്കും. കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.
എം വി ഗോവിന്ദൻ മാസ്റ്ററുടെ ഫേസ്ബുക് പോസ്റ്റ്-
അപൂർവ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണൽ ഒരുക്കും. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരം. ആ കരുതൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണ്.
കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടൻ തന്നെ അവരെ നേരിൽ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു.
കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സ. വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്‍കുന്നത്. മലയാളിയുടെ സ്നേഹവും കരുതലും ഒരിക്കൽക്കൂടി ലോകത്തിനു മുമ്പിൽ തെളിമയോടെ നിൽക്കും.