സീനിയർ ബാറ്ററും, പശ്ചിമ ബംഗാൾ സർക്കാരിലെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബംഗാളിന്റെ 21 അംഗ രഞ്ജി ട്രോഫി സ്ക്വാഡിലാണ് മനോജ് തിവാരി ഇടം പിടിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോൾ രഞ്ജി ട്രോഫി ടീമിൽ ഇടം പിടിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതു വരെ 125 മത്സരങ്ങൾ കളിച്ചിട്ടുള്ള മനോജ് തിവാരി 50.36 ബാറ്റിംഗ് ശരാശരിയിൽ 8965 റൺസാണ് നേടിയിട്ടുള്ളത്. 27 സെഞ്ചുറികളും ഈ ഫോർമ്മാറ്റിൽ താരം സ്കോർ ചെയ്തു. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 12 ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളും തിവാരി കളിച്ചിട്ടുണ്ട്.