കോഴിക്കോട്: ജില്ലയില്‍ മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. മരിച്ച രണ്ട് പേരുടെയും സാമ്പിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രസംഘം ഉടന്‍ സംസ്ഥാനത്തെത്തും. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും.
ഓഗസ്റ്റ് 30നാണ് ആദ്യം മരണം സംഭവിച്ചത്. മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലുള്ളത്. ഇതില്‍ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്.
ഒന്‍പതു വയസ്സുകാരന് വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. തിങ്കളാഴ്ചയാണ് അടുത്തയാള്‍ മരിച്ചത്.
ആദ്യ രോഗി മരിച്ചപ്പോള്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മരിച്ച രണ്ടു പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതോടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.നേരത്തെ രണ്ടു വട്ടം കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്ട്രോള് റൂം ഫോണ്‍ നമ്പറുകള്‍: 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100.