എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സൂചന. ഇയാള്‍ക്ക് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതായാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധമുണ്ടായപ്പോഴും ഈ യൂത്ത് കോണ്ഗ്രസുകാരന് വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ ഗൂഢാലോചനയില്‍ തെളിവില്ലാത്തിനാല്‍ പ്രതിയാക്കിയിരുന്നില്ല. ആക്രമണം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.
ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിലും യൂത്ത് കോണ്‍ഗ്രസ് സംശയിലുണ്ടായിരുന്നു. പക്ഷെ പ്രതി ഉപയോഗിച്ച വാഹനം, സ്ഫോടക വസ്തു സംഘടിപ്പിച്ചത്, ഗൂഢാലോചന തുടങ്ങിയവയെ കുറിച്ച് വ്യക്തമായ തെളിവ് അന്നും ലഭിച്ചിരുന്നില്ല. എകെജി സെന്റര്‍ ആക്രമണം സിപിഐഎം ആസൂത്രണം ചെയ്തതാണെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍.
എ.കെ.ജി സെന്റര്‍ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനു നേരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്.
അതേസമയം, വിശദാംശങ്ങള്‍ വന്നിട്ട് പ്രതികരിക്കാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. ആരുടെങ്കിലും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പ്രതിയുടെയും സൂത്രധാരന്റെയും വിവരങ്ങള്‍ പുറത്തുവിടട്ടേയെന്നും സതീശന് പറഞ്ഞു
ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായത്. ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്. കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്.