കക്കയത്ത് പാലാട്ടിയില്‍ ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊന്നതിനുശേഷം പ്രദേശത്ത് തുടര്‍ച്ചയായി തീപിടുത്തം.
കക്കയത്ത് വനഭൂമിയിലും ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമിയിലും തീപിടിത്തം ഉണ്ടായി.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണു കക്കയത്തിനു സമീപം തീപിടിത്തമുണ്ടായത്. ഉച്ച തിരിഞ്ഞ് രണ്ടരയോടെ പഞ്ചവടിയിലും തീപിടിത്തമുണ്ടായി.
ഇന്നലെ രാത്രി തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഹാര്‍ട് ഐലന്‍ഡിലും തീപിടിച്ചിരുന്നു. ഈ ഭാഗത്തേക്കാണ് കഴിഞ്ഞ ദിവസം കാട്ടുപോത്തിനെ കയറ്റിവിട്ടത്.
പാലാട്ടിയില്‍ ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊന്നതിനുശേഷം മൂന്നാമത്തെ തീപിടിത്തമാണ് പ്രദേശത്തുണ്ടാകുന്നത്. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ അക്വേഷ്യ മരങ്ങള്‍ക്കുള്‍പ്പെടെ തീപിടിച്ചിരുന്നു.
ഇന്ന് അടിക്കാടുകളാണു കത്തിയത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.പഞ്ചവടിയിലെ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് വച്ചുപിടിപ്പിച്ച മുളങ്കാടിനാണ് ഉച്ചയ്ക്ക് തീപിടിച്ചത്.
തീ വ്യാപിക്കുന്നതിനു മുന്‍പ് അഗ്നിശമനസേന എത്തി അണച്ചു. അഗ്നിശമന സേനയുടെ മൂന്ന് വണ്ടികളാണ് കക്കയത്ത് തമ്പടിച്ചിരിക്കുന്നത്.
അതേസമയം കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാന്‍ പരമാവധി ശ്രമം നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്ഷകന് ഇന്നലെ വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചിട്ടുണ്ട്.