മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ് ജഗദീഷ്.രാഷ്ട്രീയം വിട്ടെന്ന് പറഞ്ഞ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ നടൻ പുതിയ ചിത്രമായ തീപ്പൊരി ‘ബെന്നി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് നടന്റെ തുറന്ന് പറച്ചിൽ. ഇപ്പോൾ താൻ പിന്തുടരുന്ന രാഷ്ട്രീയ ശൈലി മമ്മൂട്ടിയുടേതാണെന്നും അതിന് കാരണവും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,”ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് ഭാര്യ രമയ്ക്കും മക്കൾക്കും യാതൊരു താത്പര്യവും ഇല്ലായിരുന്നു. എന്നാൽ അവരുടെ അഭിപ്രായം പരിഗണിക്കാതെയാണ് ഞാൻ മത്സരിച്ചത്. അതിന്റെ തിക്താനുഭാവം ഞാൻ നേരിടുകയും ചെയ്തു.തെരഞ്ഞെടുപ്പിലും പരാജിതൻ പരിഹാസ്യനാണ്. എന്നുകരുതി പരാജിതൻ ആയത് കൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ കാര്യത്തോട് യോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം എനിക്ക് പിന്നീടാണ് കിട്ടിയത്. ഞാൻ നിലവിൽ രാഷ്ട്രീയത്തിൽ പിന്തുടരാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെ ആണ്. എങ്ങനെയാണെന്ന് വെച്ചാൽ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെന്നിരിക്കട്ടെ. സ്വാഭാവികമായിട്ടും മൂന്ന് സ്ഥാനാർത്ഥികൾ പ്രധാനമായും ഉണ്ടാകും. ബിജെപി സ്ഥാനാർത്ഥിയായാലും കോൺഗ്രസോ ഇടതുപക്ഷ സ്ഥാനാർത്ഥിയോ ആയാലും ആര് വന്നാലും അവരെ നന്നായി തന്നെ മമ്മൂക്ക സ്വീകരിക്കും.
മമ്മൂക്ക ഒരുപാർട്ടിയുടെയും ആളല്ല. അദ്ദേഹം ഉമ്മൻ ചാണ്ടിയുടേയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. പിണറായി സഖാവിന്റെയും എം വി ഗോവിന്ദന്റെ യോഗത്തിലും പങ്കെടുക്കും. അദ്വാനിജിയുടെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂക്കയാണ്. എല്ലാ പാർട്ടിക്കാർക്കും അദ്ദേഹം സ്വീകാര്യനാണ്. അദ്ദേഹം സമദൂരമല്ല , സമ അടുപ്പമാണ്. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്കിപ്പോൾ വളരെ സന്തോഷമാണ്. തോറ്റു എന്ന കുറ്റബോധവും നിരാശയുമെല്ലാം മാറി. എല്ലാവർക്കും എന്നോടും വലിയ സ്നേഹമാണ്. ഞാൻ ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് കൂറു മാറിയിട്ടില്ല. ഞാൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത എനിക്കില്ലാ എന്ന് സ്വയം തിരിച്ചറിഞ്ഞ് ഞാൻ മാറിയതാണ്. അതിന് പൊതുജനമാണ് എനിക്ക് സർട്ടിഫിക്കറ്റ് നൽകിയത് . ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു. സഖാവ് എന്ന് പറയുമ്പോൾ പൊതുവെ ഒരു ആവേശമുണ്ടാകും. അത് ഏത് പാർട്ടിക്കാരായിക്കോട്ടെ, വിപ്ലവ ഗാനങ്ങൾ കേൾക്കുമ്പോൾ എല്ലാവർക്കും ആവേശം ഉണ്ടാകും’