അസുഖമായി വയ്യാതെ കിടക്കുന്ന ശ്രീനിവാസിനെയും കുടുംബത്തെയും സന്ദർശിച്ചിരിക്കുകയാണ് ഇപ്പോൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. കരിയറിന്റെ ആദ്യകാലം മുതൽ പരിചയമുള്ള വ്യക്തിയാണ് ശ്രീനിവാസൻ എന്നാണ് താരം പറയുന്നത്. എട്ടു വർഷത്തിനുശേഷമാണ് ഇദ്ദേഹത്തെ ഇപ്പോൾ കാണുന്നത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ആണ് താരം ഈ കാര്യം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെയാണ് – എട്ടു വർഷങ്ങൾക്കുശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടു. പഴയ മദ്രാസ് ഓർമ്മകൾ ആയിരുന്നു ഞങ്ങൾ സംസാരിച്ചത്. 1976 വർഷത്തിൽ മണിമുഴക്കം എന്ന സിനിമയുടെ ഡബ്ബിങ് സമയത്താണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇദ്ദേഹം സിനിമയിൽ അവസരം അന്വേഷിച്ചു നടക്കുന്ന കാലമായിരുന്നു അത്. ഞാൻ ഡബ്ബിങ്ങിനു വേണ്ടിയും അവസരം അന്വേഷിച്ചു നടക്കുന്ന കാലമായിരുന്നു അത്.. പിന്നീട് 82ലോ മൂന്നിലോ മറ്റോ ഒരു ഓണക്കാലത്ത് മദ്രാസ് മലയാളി അസോസിയേഷന് വേണ്ടി ഇദ്ദേഹത്തിൻറെ സംവിധാനത്തിൽ ഒരു നാടകം ചെയ്തിരുന്നു.
ഞാനായിരുന്നു ആ നാടകത്തിലെ നായിക. കുറെ റിഹേഴ്സല് ഒക്കെ നടത്തിയിരുന്നു. എന്നാൽ നാടക ദിവസത്തിന്റെ അന്ന് രാവിലെ ശ്രീനിവാസൻ ചേട്ടൻ വീട്ടിൽ വന്ന് ഇങ്ങനെ പറഞ്ഞു – നാടകം നടക്കില്ല, ഞാൻ നാട്ടിൽ പോവുകയാണ്. ഇതും പറഞ്ഞു ഒരൊറ്റ പോക്ക് പോയി. അതെന്താണ് എന്ന് ഇന്നും ഞങ്ങൾ പരസ്പരം ചോദിച്ചു. ആ.. മധുരമുള്ള ഒരുപാട് ഓർമ്മകൾ ചേച്ചിയുമായി കുറേ പറഞ്ഞു ഞങ്ങൾ ചിരിച്ചു.
ഞങ്ങൾ ഇടയ്ക്കിടെ കാണാറൊന്നുമില്ല, വിളിക്കാറുമില്ല. പക്ഷേ ഇപ്പോഴും അതേ സൗഹൃദവും സ്നേഹവും ഞങ്ങൾക്കിടയിൽ ഉണ്ട്. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ സിനിമകളിൽ നായികയ്ക്ക് ഡബ്ബ് ചെയ്തത് ഞാനാണ്. അത് ഇന്ന് മാത്രമാണ് ചേച്ചി അറിഞ്ഞത്. ഇത് എന്നോട് പറഞ്ഞപ്പോൾ ഞാൻ ശ്രീനിയേട്ടനെ അത്ഭുതത്തോടെ നോക്കി. അപ്പോഴും ശ്രീനിയേട്ടൻ ഉറക്കെ ഒരു ചിരി മാത്രമായിരുന്നു.