ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തെളിവ് കണ്ടെത്താനായി പോസ്റ്റുമോര്‍ട്ടം നടപടികളെല്ലാം ക്യാമറിയില്‍ പതിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പെണകുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഇതിനിടെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ പിതാവ് രംഗത്തെത്തി.
അതേസമയം സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ അതിശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്നത്. ഏറെ ദുഃഖകരമായ സംഭവമാണെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ബലാത്സംഗം ചെയ്യുന്നവരെ വിട്ടയക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് സ്ത്രീ സുരക്ഷ പ്രതീക്ഷിക്കേണ്ടെന്ന്, ബില്‍ക്കിസ് ബാനു കേസ് പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സംഭവം അറിഞ്ഞതുമുതല്‍ ശക്തമായ പ്രതികരണവുമായി സമാജ് വാജി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തുണ്ട്. നീതി ഉറപ്പാക്കാനുള്ള നടപടി വേണമെന്ന് സിപിഐഎമ്മും ആവശ്യപ്പെട്ടു.
ഇന്നലെയാണ് പതിനേഴും പതിനഞ്ചും വയസായ പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയായ സഹോദരികള്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ ഇവരുവരെയും കെട്ടി തൂക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര് ചേര്‍ന്ന് പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. പ്രതികളെല്ലാവരും പ്രദേശവാസികളാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതിലൊരാളെ എന്‍കൗണ്ടറിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ പരാതിയിലാണ് കേസ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് ഉള്‍പ്പെടെ ആറ് പേര് അറസ്റ്റിലായിട്ടുണ്ട്.