വിദേശത്തുള്ള മകന് അടുത്ത ദിവസം നാട്ടിലെത്തുമെന്ന ഫോണ്‍ സന്ദേശം ലഭിച്ച് ദിവസം 10 കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. യുഎഇയിലെ ദുബായ് അജ്മാനില്‍ ജോലി നോക്കുന്ന തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ പരേതനായ മുഹമ്മദ് ഷാ, ലൈല ദമ്പതികളുടെ മകന് സലിം ഷാ (27) യെക്കുറിച്ച് കഴിഞ്ഞ 10 ദിവസമായി ഒരു വിവരവുമില്ല.ഈ മാസം 17 ന് ആണ് സലിം ഷാ അവസാനമായി ബന്ധുക്കളെ ഫോണ്‍ ചെയ്തത്. ബന്ധുക്കളെ ഫോണ്‍ വിളിച്ചതിനൊപ്പം, സലിം ഷാ നവംബര്‍ 12ന് വിവാഹം കഴിക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ചുവെച്ച പെണ്‍കുട്ടിയെയും ഫോണില്‍ ബന്ധപ്പെട്ടിരിന്നു. 17 ന് രാത്രി 10 മണിക്കാണ് പെണ്‍കുട്ടിയുമായി സലിം ഷാ അവസാനമായി ഫോണില്‍ സംസാരിച്ചത്. താന്‍ നാളെ നാട്ടിലെത്തുമെന്നും ഇനി തന്നെ വിളിച്ചാല്‍ കിട്ടില്ലെന്നും നാട്ടില്‍ എത്തിയിട്ട് കാണാമെന്നും പെണ്‍കുട്ടിയോട് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞിരുന്നു.
അതെ സമയം പിറ്റേ ദിവസം സലിം നാട്ടിലെത്താത്തതോടെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അജ്മാനിലും ദുബായിലുമുള്ള സലിം ഷായുടെ ബന്ധുക്കള്‍ ഇയാളെക്കുറിച്ച് അവിടെ അന്വേഷിച്ചിട്ടും യാതൊരു വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല. നിലവില്‍ അജ്മാനില്‍ ജോലി ചെയ്യുന്ന സലിം ഷായുടെ അനുജന് അജ്മാന് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.സലിം ഷാ ജോലി ചെയ്ത് എന്ന് പറയുന്ന കമ്പനിയില്‍ മാസങ്ങളായി ഇയാള്‍ ജോലിയ്ക്ക് വരുന്നില്ലന്നും ഇതേതുടര്‍ന്ന് കമ്പനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്. നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളുടെ മുഴുവന്‍ ഫോണ്‍ നമ്പറുകളും സലിം ഷായുടെ ഫോണില്‍ നിലവില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്,കഴിഞ്ഞ ഏഴര വര്‍ഷമായി സലിം ഷാ വിദേശത്താണ്. സലിം ഷായുടെ തിരോധാനത്തില്‍ അജ്മാന് പോലീസിലും നോര്‍ക്കയിലും ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ എംമ്പസിക്കും പരാതി നല്‍കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.