മലയാള സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായ സിനിമയാണ് ദൃശ്യം. 2013 വർഷത്തിൽ ആണ് ദൃശ്യം പുറത്തിറങ്ങിയത്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമ്മിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു ജോർജുകുട്ടി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഇത്.
സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ക്ലൈമാക്സ് ആയിരുന്നു. അടുത്തകാലത്തൊന്നും മലയാളികൾക്ക് ഇത്രയും വലിയ ഒരു ട്വിസ്റ്റ് കണ്ടിട്ടില്ലായിരുന്നു. അതുവരെ സിനിമ കണ്ടിരുന്ന പ്രേക്ഷകരുടെ എല്ലാം തന്നെ കിളി പറത്തിയ ട്വിസ്റ്റ് ആയിരുന്നു അത്. സിനിമയുടെ ഏറ്റവും അവസാനത്തെ സീനിൽ ആണ് ഈ ട്വിസ്റ്റ് കടന്നുവരുന്നത്. എന്നാൽ ജിത്തു ജോസഫ് ആദ്യം എഴുതിയ തിരക്കഥയിൽ ഈ ട്വിസ്റ്റ് ഇല്ലായിരുന്നു എന്ന സത്യം നിങ്ങൾക്ക് അറിയുമോ?
വരുൺ എന്ന ചെറുപ്പക്കാരൻ്റെ ബോഡി ആ നാട്ടിലെ പോലീസ് സ്റ്റേഷനിൽ ആയിരുന്നു ജോർജുകുട്ടി എന്ന കഥാപാത്രം കൊണ്ടുപോയി കുഴിച്ചിട്ടത്. പോലീസുകാർ മുഴുവൻ തിരഞ്ഞു നടന്നിരുന്ന ബോഡി അവരുടെ കാൽച്ചുവട്ടിൽ തന്നെ കൊണ്ടുപോയി കുഴിച്ചിടാൻ ഉള്ള ജോർജുകുട്ടിയുടെ ബുദ്ധി കണ്ട് അമ്പരക്കാത്തവർ ഒന്നും തന്നെ ഉണ്ടാവില്ല. ദൃശ്യം സിനിമ മറ്റെല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്തപ്പോഴും ഇതുതന്നെയായിരുന്നു ക്ലൈമാക്സ്. എന്നാൽ ആദ്യം എഴുതിയ തിരക്കഥയിൽ മറ്റൊരു സ്ഥലത്ത് ആയിരുന്നു ബോഡി കുഴിച്ചിട്ടത്. ആദ്യത്തെ ക്ലൈമാക്സ് ത്രില്ലിംഗ് അല്ല, മറിച്ച് ഇമോഷണൽ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
സിനിമയുടെ ക്ലൈമാക്സിൽ തന്നെ പ്രഭാകറും ഗീതാ പ്രഭാകറും ജോർജുകുട്ടിയോട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഒരു പുഴയുടെ തീരത്ത് നിന്നു കൊണ്ടായിരുന്നു ജോർജ്ജുകുട്ടി അവരോട് സംസാരിച്ചത്. സത്യത്തിൽ ഇവിടെ ആയിരുന്നു ജോർജുകുട്ടി ബോഡി കുഴിച്ചിട്ടത്. സ്വന്തം കാൽച്ചുവട്ടിൽ വിശ്രമിക്കുന്ന മകൻ എവിടെയാണ് എന്ന് സത്യം അറിയുവാൻ ആയിരുന്നു മാതാപിതാക്കൾ അന്ന് ജോർജുകുട്ടിയെ കാണാൻ വന്നത്. സത്യത്തിൽ ഇവിടെ ആയിരുന്നു സിനിമ അവസാനിക്കേണ്ടിയിരുന്നത്. ഒരു ഇമോഷണൽ എൻഡിങ് ആയിരുന്നു ചിത്രത്തിനു വേണ്ടി ആദ്യം പ്ലാൻ ചെയ്തത്.
എന്നാൽ ജോർജുകുട്ടി ഒരിക്കലും ഒരു ഇമോഷണൽ കഥാപാത്രമല്ല. വളരെ കൗശലക്കാരനായ ഒരു വ്യക്തിയാണ് അദ്ദേഹം. അയാളുടെ കൗശലത്തെ ആണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ അയാളുടെ കൗശലം എടുത്തുകാണിക്കുന്നത് തന്നെയായിരിക്കണം ക്ലൈമാക്സ് എന്ന നിർബന്ധത്തിൽ ആയിരുന്നു ജിത്തുജോസഫ് പിന്നീട് ബോഡി കുഴിച്ചിട്ട സ്ഥലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. എന്തായാലും ഇതുകൊണ്ട് ലാഭം ഉണ്ടായത് പ്രേക്ഷകർക്ക് തന്നെയാണ്, അവർ ജീവിതത്തിൽ കാണാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു ഒരു മലയാള സിനിമയിലൂടെ അവർക്ക് ലഭിച്ചത്.