കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു ഡാൻസ് വീഡിയോ ആണ് കേരളത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർഥികൾ അവരുടെ ഒഴിവു നേരത്തു ചിത്രീകരിച്ച ഡാൻസ് വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നിരവധി ആളുകൾ ആയിരുന്നു ഈ വീഡിയോ ഷെയർ ചെയ്തത്. വെറും 30 സെക്കൻഡ് മാത്രമായിരുന്നു വീഡിയോ ദൈർഘ്യം. എന്നാൽ വൈകാതെ തന്നെ ഈ വീഡിയോ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
അഡ്വക്കേറ്റ് കൃഷ്ണരാജ് എന്ന വലതുപക്ഷ അനുഭാവി ഫേസ്ബുക്കിൽ നടത്തിയ ഒരു പോസ്റ്റ് ആയിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. രണ്ടുപേർ ആയിരുന്നു ഡാൻസ് വീഡിയോയിൽ ഉണ്ടായിരുന്നത് – ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. നവീൻ റസാഖ് എന്നും ജാനകി ഓംകുമാർ എന്നുമായിരുന്നു ഇവരുടെ പേരുകൾ. പയ്യൻ്റെ പേരിൽ എന്തോ പന്തികേട് ഉണ്ട് എന്നും പെൺകുട്ടിയുടെ വീട്ടുകാർ സൂക്ഷിക്കണമെന്നും ആയിരുന്നു ഇങ്ങേരുടെ ഉപദേശം. മകൾ സിറിയയിൽ എത്താതിരിക്കട്ടെ എന്നും സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നും ആണല്ലോ നിമിഷയുടെ മാതാവ് നമ്മളെ പഠിപ്പിച്ചത് എന്നുമായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലാവുകയും ഡാൻസ് വീഡിയോയിൽ മതം കലർത്തിയതിന് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുകയും ചെയ്തു അഡ്വക്കേറ്റ് കൃഷ്ണ രാജ്.
എന്നാൽ ഈ പോസ്റ്റ് നടത്തി മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പോസ്റ്റ് കൂടി ഇദ്ദേഹം നടത്തിയിരുന്നു. സംഗതി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു എന്നും തൻറെ ഉദ്ദേശം നടപ്പിലായി എന്നുമായിരുന്നു ഇദ്ദേഹം പോസ്റ്റിൽ കുറിച്ചത്. ഇതിനു ശേഷമായിരുന്നു ആദ്യത്തെ പോസ്റ്റ് വൈറലാകുന്നതും പിന്നീട് സംഗതി വിവാദങ്ങളിലേക്ക് കടക്കുന്നതും. അങ്ങനെ ഡാൻസ് കളിച്ച കുട്ടികൾക്ക് പിന്തുണയുമായി നിരവധി ആളുകൾ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ വിമർശനങ്ങൾ നേരിടുമ്പോഴും ഇവിടെ വിജയിക്കുന്നത് അഡ്വക്കേറ്റ് കൃഷ്ണരാജ് തന്നെയാണ്. അഡ്വക്കേറ്റ് കൃഷ്ണരാജ് നടപ്പിലാക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ തന്നെയാണ് അങ്ങേരെ എതിർക്കുമ്പോഴും ഇവിടെ നടപ്പിലായിക്കൊണ്ടിരിക്കുന്നത്.
മൂന്ന് ഉദ്ദേശങ്ങൾ മാത്രമായിരുന്നു അഡ്വക്കേറ്റ് കൃഷ്ണരാജിന് ഉണ്ടായിരുന്നത്. ഒന്ന്, ലവ് ജിഹാദ് എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഇടയിൽ അവബോധം സൃഷ്ടിക്കുക, സംഗതി എത്ര ഗൗരവകരം ആണ് എന്ന വിഷയം അവരിൽ അടിച്ചേൽപ്പിക്കുക. രണ്ട്, ഇത്തരം വിഷയങ്ങളിൽ പൊതുസമൂഹം എങ്ങനെയാണ് ഏകപക്ഷീയമായി പ്രതികരണങ്ങൾ നടത്തുന്നത് എന്ന് കാണിച്ചു കൊടുക്കുക. എങ്ങനെയാണ് ഗൗരവകരമായ വിഷയങ്ങളെ നിസ്സാര വൽക്കരിച്ചു കൊണ്ട് ജനകീയ വൽക്കരിക്കുന്നത് എന്ന് തുറന്നു കാട്ടുക. മൂന്ന്, ചില മത സംഘടനകളുടെ ഇരട്ടത്താപ്പ് വെളിവാക്കുക. പൊട്ടു തൊട്ടതിനും, മോഹിനിയാട്ടം പഠിച്ചതിനും എല്ലാം പെൺകുട്ടികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച മതസംഘടനകൾ ഈ വിഷയത്തിൽ കട്ട സപ്പോർട്ടുമായി എത്തിയിരിക്കുന്നത് ഇരട്ടത്താപ്പ് അല്ലെങ്കിൽ മറ്റെന്താണ്? വളരെ ചെറിയ ഭൂരിപക്ഷത്തെ ആണെങ്കിലും സ്വാധീനിക്കാൻ അഡ്വക്കേറ്റ് കൃഷ്ണരാജിന് സാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പരസ്യമായി എതിർക്കുന്നവർ മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഗഹനമായി ചിന്തിച്ചാൽ അത് ഇങ്ങേരുടെ വിജയം തന്നെയാണ്.