നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായ അബ്ദുൾ സലാമാണ് കീഴടങ്ങിയത് . കോടതിയിലെത്തിയ ശേഷം ഇയാൾ കീഴടങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്.
വാടാനപ്പള്ളി സ്വദേശി അബൂബക്കർ ആണ് എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളാണ് ദുബായിലുള്ള വരൻ അൻവറിന്റെ അച്ഛനെന്ന വ്യാജേന ഷംന കാസിമിന്റെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതികളിൽ ഒരാളായ റഫീഖിന്റെ ബന്ധുവാണ് അബൂബക്കർ. ഇതോടെ കേസിൽ പൊലീസ് പിടിയിലായവരുടെ എണ്ണം ആറായി.
ഇന്ന് രാവിലെ കോടതിയിൽ കീഴടങ്ങാനെത്തിയ തൃശൂർ സ്വദേശി അബ്ദുൾ സലാമിനെ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷംന കാസിമിന്റെ വീട്ടിൽ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തിൽ അബ്ദുൾ സലാമും ഉൾപ്പെട്ടിരുന്നു. കേസിൽ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയത്.അബ്ദുൾ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കേസിൽ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്.
ഷംന കാസിമിന്റെ മരടിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഷംനാ കാസിമിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡൽ അടക്കമുള്ള നിരവധി പേർ സംഘത്തിനെതിരെ പരാതിയുമായി എത്തിയിരുന്നു