ഏഴാം വയസില്‍ കാണാതായ മകളെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മുംബൈ സ്വദേശിനിയായ ഹര്‍നാസ് സന്ധു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹര്‍നാസിന്റെ മകള്‍ പൂജയെ കാണാതായത്. ചേട്ടനൊപ്പം സ്കൂളില്‍ പോയ പൂജയെ കാണാതാവുകയായിരുന്നു. വിവിധയിടങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും പൂജയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ വീട്ടുജോലിക്കെത്തിയ പ്രമീള ദേവേന്ദ്രയെന്ന സ്ത്രീയാണ് വഴിത്തിരിവായത്.
ജുഹു ഗല്ലി സ്വദേശികളായ ഹാരി ഡിസൂസ-സോണിയ ദമ്പതികളാണ് പൂജയെ തട്ടിക്കൊണ്ടുപോയത്. കുട്ടികളില്ലാത്ത ഇവര്‍ ഐസ്ക്രീമും ചോക്ലേറ്റും കാട്ടി പ്രലോഭിപ്പിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹാരി ഡിസൂസ-സോണിയ ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രമീള ദേവേന്ദ്രയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂജയെ സ്വന്തം അമ്മയുടെ അരികിലെത്തിച്ചത്. ഹാരി ഡിസൂസയും ഭാര്യയും തന്റെ യഥാര്‍ത്ഥ മാതാപിതാക്കളല്ലെന്നും അവര്‍ ഉപദ്രവിക്കാറുണ്ടെന്നും ഒരു ദിവസം അപ്രതീക്ഷിതമായി പൂജ പ്രമീളയോട് പറയുകയായിരുന്നു. തുടര്‍ന്ന് പ്രമീള ഗൂഗിളില്‍ തെരഞ്ഞതോടെ പൂജയെ കാണാതായതിന്റെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. വാര്‍ത്തകള്‍ക്കൊപ്പം പൂജയുടെ ചിത്രങ്ങള്‍ കൂടി കണ്ടതോടെ പ്രമീളക്ക് കാര്യങ്ങള്‍ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രമീള പൂജയുടെ അയല്‍വാസിയായ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ നമ്പര്‍ കണ്ടെത്തി. എന്നാല്‍ ആരോ വിളിച്ച് തന്നെ പറ്റിക്കുകയാണെന്നാണ് മുഹമ്മദ് ആദ്യം കരുതിയത്. പൂജയുടെ അരികില്‍ ഇരുന്ന് പ്രമീള വീഡിയോ കോള്‍ ചെയ്തതോടെയാണ് അദ്ദേഹത്തിന് വിശ്വാസം വന്നത്. തുടര്‍ന്ന് മുഹമ്മദ് പൂജയുടെ അമ്മയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ പൂജ കുടുംബാംഗങ്ങള്‍ക്കൊപ്പം തിരിച്ചെത്തി.
ഡിസൂസയും ഭാര്യയും ഗോവയിലും മുംബൈയിലും കൊണ്ടുപോവുകയും മാതാപിതാക്കളെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൂജ പിന്നീട് പൊലീസിന് മൊഴി നല്കി. ദമ്പതികള്‍ അവര്‍ക്ക് കുഞ്ഞുണ്ടാകുന്നത് വരെ തന്നെ നന്നായി നോക്കിയിരുന്നെന്നും പിന്നീട് ക്രൂരമായി പിഡീപ്പിക്കുമായിരുന്നുവെന്നും പൂജ പൊലീസിനോട് പറഞ്ഞു. പൂജ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.