മഹാരാഷ്ട്രയിലെ ഏറെ വിവാദമായ വിഷയങ്ങളിലൊന്നാണ് ആരെ വന സംരക്ഷണം. മുംബൈ മെട്രോ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാർ ഷെഡ് നിർമ്മിക്കുന്നതിനു വേണ്ടി ഏക്കറുകണക്കിന് വനമായിരുന്നു മുറിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ആയിരുന്ന ദേവേന്ദ്ര ഫട്നാവിസ് ആയിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അന്നുമുതൽ ശക്തമായ പ്രതിഷേധം ഈ വിഷയത്തിൽ ഉണ്ടായിരുന്നുവെങ്കിലും പല രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് തീരുമാനം പിൻവലിക്കാൻ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി തയ്യാറായില്ല.
കഴിഞ്ഞ വർഷമാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതും മറ്റൊരു പാർട്ടിയുടെ സർക്കാർ അധികാരത്തിൽ വരുന്നതും. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇവർ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ആരെ വനസംരക്ഷണം. ഇപ്പോൾ ഇത് നിറവേറ്റിയിരിക്കുകയാണ് ഇവർ.
നിലവിൽ ഈ പദ്ധതിക്ക് വേണ്ടി കണ്ടു വച്ചിരിക്കുന്ന സ്ഥലവും അതിനുചുറ്റുമുള്ള ഏകദേശം 800 ഏക്കറും ആണ് വനഭൂമി ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും ഇനി അനുവദിക്കുകയില്ല. കഞ്ചുർമാർഗ് എന്ന സ്ഥലത്തേക്ക് മെട്രോ കാർ ഷെഡ് മാറ്റി സ്ഥാപിക്കും. ഇതിനാൽ സർക്കാരിന് ഒരുതരത്തിലുമുള്ള അധികചെലവുകൾ ഉണ്ടാവുകയില്ല എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2700 വൃക്ഷങ്ങൾ ആയിരുന്നു മെട്രോ കാർഷെഡ് നിർമ്മിക്കുന്നതിനു വേണ്ടി മുറിച്ചു മാറ്റുവാൻ മുൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പ്രതിഷേധിക്കുന്നവർ രാഷ്ട്രീയ പ്രേരിതമാണെന്ന സ്ഥിരം പല്ലവിയിൽ ഉറച്ചുനിൽക്കുകയായിരുന്നു മുൻ സർക്കാർ. ആരെ വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്തവർക്കെതിരെ എല്ലാം കഴിഞ്ഞ് സർക്കാർ കേസ് ഫയൽ ചെയ്തിരുന്നു. ഇവരെ എല്ലാം വിട്ടയക്കുമെന്നും കേസുകളെല്ലാം റദ്ദാക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.