കഴിഞ്ഞ ദിവസം രാവിലെയാണ് ഇസ്രയേലില്‍ ഹമാസ് മിന്നലാക്രമണം നടത്തിയത്. പിന്നാലെ ഹമാസിന് എതിരെ ഇസ്രയേലും തിരിച്ചടിച്ചു. ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ 1200 പേര് കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഇസ്രയേലിനു പിന്തുണയുമായി അമേരിക്ക സൈനിക നീക്കങ്ങള്‍ ആരംഭിച്ചു. അതേസമയം ഹമാസ് നാല് തരം ആയുധങ്ങള്‍ കൊണ്ടാണ് ഇസ്രയേലില്‍ ആക്രമണം നടത്തുന്നത്. ക്യാസം റോക്കറ്റ്, അല്‍ സുവോരി ഡ്രോണ്‍, പാരഗ്ലൈഡ്, കലാഷ്നികോവ് റൈഫില്‍ എന്നിവ കൊണ്ടാണ് ഹമാസ് ആക്രമണം നടത്തുന്നത്.
ഇസ്രയേല്‍ ഏഴ് തരം ആയുധങ്ങള്‍ കൊണ്ടാണ് ഹമാസിന് എതിരെ തിരിച്ചടിക്കുന്നത്. യുദ്ധ വിമാനങ്ങള്‍, ഡ്രോണ്‍, മിസൈല്‍, ടാങ്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇസ്രയേല്‍ സന്നാഹം. അമേരിക്കന്‍ സൈനീക സംഘത്തിന്റെ ആയുധങ്ങളും ഇസ്രയേല്‍ നിരയില്‍ ഉണ്ട്.
അതേസമയം വിദേശികള്‍ അടക്കം നൂറു പേര് ഹമാസിന്റെ ബന്ദികളാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളാണ്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്നതില്‍ ഇസ്രായേലിന് വ്യക്തതയില്ല.
രാജ്യത്തിനുള്ളില്‍ കടന്നു കയറിയ ഹമാസ് സംഘാംഗങ്ങള്‍ എവിടെയൊക്കെ മറഞ്ഞിരിക്കുന്നുവെന്നും അറിയില്ല. പലയിടത്തും ഇപ്പോഴും സൈന്യവും ഹമാസും ഏറ്റുമുട്ടുന്നു. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഇതുപോലൊരു പ്രതിസന്ധി ഇസ്രായേലിന് ഉണ്ടായിട്ടില്ല.
തെക്കന്‍ ഇസ്രായേലില്‍ ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന ഒരു വലിയ സംഗീത പരിപാടിയിലേക്ക് ഇരച്ചു കയറിയ ഹമാസ് സംഘം വെടിവെപ്പ് നടത്തിയെന്നാണ് ഇസ്രായേലില്‍ നിന്നും വരുന്ന വിവരം. 260 മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തി.
അതേ സമയം, ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം കടുത്തതോടെ പ്രാണരക്ഷാര്‍ത്ഥം വീടുവിട്ടവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 450 പേരാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
ഗാസയിലേക്കുള്ള ചരക്കുനീക്കവും ഇന്ധന നീക്കവും ഇസ്രയേല്‍ തടഞ്ഞതോടെ വെള്ളവും വെളിച്ചവും ഇല്ലാതാകുന്നു. ഗുരുതരമായി മുറിവേറ്റ് ആശുപത്രിയില്‍ എത്തുന്ന പലരും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നു.
ഹമാസ് നേതാക്കളുടെ വീടുകളും ഹമാസ് ആസ്ഥാനവുമാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ വീടുകളും തരിപ്പണമായി.