അമേരിക്ക-കാനഡ അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ, ഭാര്യ വൈശാലി ബെൻ ജഗദീഷ് കുമാർ പട്ടേൽ(37)മക്കളായ വിഹാംഗി(11), ധർമിക്(3) എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികളാണ്.
ജനുവരി 19ന് യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് 12 മീറ്റർ മാത്രം അകലെയുള്ള മോണിറ്റോബയിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജനുവരി 26നാണ് ഇവരുടെ മൃതദേഹ പരിശോധന പൂർത്തിയായത്. കഠിനമായ ശൈത്യത്തെ തുടർന്ന് ഇവർ തണുത്ത് മരവിച്ച് മരണപ്പെട്ടതാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
രണ്ടാഴ്ച മുൻപാണ് സന്ദർശക വിസയിൽ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഇവരെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിന് സമീപത്തൊന്നും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മനുഷ്യക്കടത്ത് സംഘം മറ്റേതോ വാഹനത്തിൽ അതിർത്തിക്ക് സമീപം ഇറക്കിവിട്ടതാവാമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.